ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലെ വേലിക്കകത്തു വീട്ടിലേക്കു വന്നെത്താൻ വി.എസ്. അച്യുതാനന്ദനു വേണ്ടിവന്നത് ശരാശരി മൂന്നു-മൂന്നര മണിക്കൂർ. എന്നാൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കുള്ള വിഎസിന്റെ അന്ത്യയാത്ര 22 മണിക്കൂർ നീണ്ടു. പിന്നീട് ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പൊതുദർശനം നടന്ന റിക്രിയേഷൻ ക്ലബ്ബിലേക്കും എത്താൻ വീണ്ടും മണിക്കൂറുകൾ ഏറെയെടുത്തു.
വിഎസിന്റെ അവസാനയാത്ര കണ്ടവരുടെയെല്ലാം മനസിലേക്ക് ഓടിയെത്തിയത് രണ്ടു വർഷം മുന്പ് ഇതുപോലെ ഒരു ജൂലൈയിൽ തിരുവനന്തപുരത്തുനിന്ന് എംസി റോഡ് വഴി കോട്ടയത്തേക്കു പോയ മറ്റൊരു വിലാപയാത്രയായിരുന്നു. അത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയായിരുന്നു.
സിപിഎം കൃത്യമായ മാർഗരേഖ തയാറാക്കിയാണു വിഎസിന്റെ വിലാപയാത്ര ക്രമീകരിച്ചത്. ദേശീയപാതയിലെ നിശ്ചയിച്ച പോയിന്റുകളിൽ പ്രവർത്തകരും നാട്ടുകാരും എത്തി അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കണമെന്നായിരുന്നു പാർട്ടി നിർദേശം. എന്നാൽ, പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ റോഡിന് ഇരുവശവും തിങ്ങിക്കൂടിയതോടെ തുടക്കത്തിൽ തന്നെ സമയക്രമം തെറ്റി.
ജനകീയ നേതാക്കളുടെ ഭൗതികദേഹവും വഹിച്ചു കൊണ്ടുള്ള നിരവധി വിലാപയാത്രകൾ കേരളം കണ്ടിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ പ്രിയ നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തുന്പോൾ ഈ യാത്രകൾ പലപ്പോഴും മണിക്കൂറുകൾ നീളും. ഇതിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നത് ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയാണ്.
2023 ജൂലൈ 19നു രാവിലെ 7.15നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്നു പുറപ്പെട്ട വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നത് 28 മണിക്കൂറിനു ശേഷമായിരുന്നു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും പിന്നീട് അവിടെനിന്ന് പുതുപ്പള്ളിവരെയും വീഥികൾക്കിരുവശവും മനുഷ്യക്കോട്ടയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിൽ വിലാപയാത്രയെത്താൻ വേണ്ടിവന്നത് 37.5 മണിക്കൂർ.
കേരള കോണ്ഗ്രസ് നേതാവ് കെ.എം. മാണിയുടെ അന്ത്യയാത്രയും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കെ.എം. മാണിയുടെ യാത്ര 21 മണിക്കൂറിലേറെ നീണ്ടു.
എറണാകുളത്തുനിന്ന് കോട്ടയത്തേക്കും അവിടെനിന്നു പാലായിലേക്കുമായിരുന്നു കെ.എം. മാണിയുടെ അന്ത്യയാത്ര. 2019 ഏപ്രിൽ ഒന്പതിനായിരുന്നു കെ.എം. മാണി വിടപറഞ്ഞത്.
കോണ്ഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ. കരുണാകരന്റെ അന്ത്യയാത്ര തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കായിരുന്നു.
2010 ഡിസംബറിൽ അന്തരിച്ച കെ. കരുണാകരന്റെ മൃതദേഹം നന്ദൻകോടുള്ള വസതിയിലും കെപിസിസി ആസ്ഥാനത്തും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനത്തിനു വച്ച ശേഷമാണ് ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരം ഏറ്റുവാങ്ങിക്കൊണ്ട് തൃശൂരിലേക്കു പുറപ്പെട്ടത്.
സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടേതായിരുന്നു സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്ത്യയാത്ര. ജനലക്ഷങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തുനിന്നു കണ്ണൂർ പയ്യാന്പലം ബീച്ചിലേക്കു വിലാപയാത്ര നീങ്ങിയത്.
Tags : vs vsachudhananthan cpim ldf