ADVERTISEMENT
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനങ്ങളിൽ പിണറായി പക്ഷ അംഗങ്ങൾ വി.എസ്. അച്യുതാനന്ദനെതിരേ ഉയർത്തിയ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം വീണ്ടും വിവാദത്തിലേക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ ക്യാപിറ്റൽ പണിഷ്മെന്റിനു വിധേയനാക്കണമെന്ന് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ യുവ വനിതാ നേതാവ് ആവശ്യപ്പെട്ടുവെന്ന് ഒരു പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ. സുരേഷ്കുറുപ്പ് എഴുതിയ ലേഖനത്തിൽ പറയുന്നു. വിഎസിനൊപ്പമുള്ള അനുഭവങ്ങൾ ലേഖനത്തിൽ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം വിശദമാക്കിയത്. പേരക്കുട്ടിയുടെ പ്രായമുള്ള പെണ്കുട്ടിയുടെ വ്യക്തിപരമായ അധിക്ഷേപത്തെത്തുടർന്ന് 2015ലെ ആലപ്പുഴ സമ്മേളനത്തിൽനിന്ന് വിഎസ് ഇറങ്ങി മാരാരിക്കുളത്തെ വീട്ടിലേക്കു പോയതെന്നും സുരേഷ് കുറുപ്പിന്റെ ലേഖനത്തിൽ പറയുന്നു.
2012ലെ തിരുവനന്തപുരം സമ്മേളനത്തിലും വിഎസിനെ ക്യാപിറ്റൽ പണിഷ്മെന്റിനു വിധേയനാക്കണമെന്ന് അന്നത്തെ യുവനേതാവ് പ്രസംഗിച്ചത് വിഎസിനെ ഏറെ വിഷമത്തിലാക്കിയിരുന്നതായി പിരപ്പൻകോട് മുരളി നേരത്തേവ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആലപ്പുഴ സമ്മേളനത്തിലെ വിമർശനവും ചർച്ചയായത്. വിമർശനത്തോടെ പെണ്കുട്ടി പാർട്ടി സംസ്ഥാന സമിതിയിൽ എത്തിയതായും പറയുന്നു.
എന്നാൽ ഒരു യുവ വനിതാ നേതാവിന്റേതു മാത്രമല്ല, കടുത്ത വിമർശനമാണ് ആലപ്പുഴ സമ്മേളനത്തിൽ വിഎസിനു നേരിടേണ്ടി വന്നതെന്നു ഒരുകാലത്ത് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന എ. സുരേഷും പ്രതികരിച്ചു.
അതേസമയം ആലപ്പുഴ സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്റ് സംബന്ധിച്ച ചർച്ചയുണ്ടായിട്ടില്ലെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആ സമ്മേളനത്തിൽ താനും പ്രതിനിധിയായിരുന്നു. ഒരാളും ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല. ആ സമ്മേളനത്തിലാണ് താൻ സംസ്ഥാന സമിതിയിൽ എത്തിയതെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഇതു മാധ്യമ സൃഷ്ടി മാത്രമാണെന്നു പറഞ്ഞു ഡിവൈഎഫ്ഐ നേതാവ് ചിന്താജെറോമും രംഗത്ത് എത്തി. വിഎസിനെ ക്യാപിറ്റൽ പണിഷ്മെന്റിനു വിധേയനാക്കണമെന്നു യുവ വനിതാ നേതാവിനെക്കൊണ്ട് പറയിച്ചെന്ന സിപിഎം നേതാവായിരുന്ന കെ. സുരേഷ് കുറുപ്പിന്റെ ലേഖനത്തിൽ പറയുന്ന വസ്തുത എങ്ങനെ മാധ്യമ സൃഷ്ടിയാകുമെന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്.
Tags :