ADVERTISEMENT
അഷ്ടമുടിക്കായല്‍ കേരളത്തിലെ മറ്റു കായലുകളില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. കായലോരത്തെ കണ്ടല്‍ ചെടികളും അവയുടെ നീണ്ടു നൂര്‍ന്ന വേരുകളും അവയ്ക്കിടയിലെ മത്സ്യതാവളങ്ങളും അഷ്ടമുടിക്കായലിന്‍റെ പ്രത്യേകതയാണ്. മാത്രമല്ല, ജലാശയത്തില്‍ ലവണാംശം (ഉപ്പ്) വളരെ കുറവുമാണ്. അതുകൊണ്ടൊക്കെയാവണം ഈ കായലിലെ മത്സ്യങ്ങള്‍ക്ക് അസാധാരണ രുചിയുണ്ടാകുന്നത്. ഇവിടുത്തെ കരിമീന് ഡൈനിംഗ് ടേബിളുകളില്‍ രാജകീയ പ്രൗഡിയുള്ളതിനാല്‍ വലിയ വിപണി മൂല്യവും മികച്ച വിലയും ലഭിക്കുന്നു.
ഫിഷറീസ് വകുപ്പിന്‍റെ അധീനതയിലുള്ള ഫിഷ് ഫാര്‍മേഴ്‌സ് ഡവലപ്‌മെന്‍റ് അഥോറിറ്റി (എഫ്എഫ്ഡിഎ) ജനകീയ മത്സ്യകൃഷി വ്യാപിപ്പിക്കുന്നുണ്ട്. കായലിലെ കൂടുകൃഷി പദ്ധതിയാണ് അതില്‍ പ്രധാനം. സ്വന്തമായി കുളമോ മറ്റു ജലാശയമോ ഇല്ലാത്തവര്‍ക്ക് മത്സ്യകൃഷി നടത്താന്‍ പറ്റിയ മാര്‍ഗമാണ് കൂടുകൃഷി. കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം അഷ്ടമുടിക്കായലില്‍ 30 ലേറെ പേര്‍ കൂടുകൃഷി നടത്തുന്നുണ്ടെന്ന് എഫ്എഫ്ഡിഎ പ്രമോട്ടര്‍ ടി.നിസാമുദീന്‍ പറഞ്ഞു. കൊല്ലം ജില്ലയില്‍ നൂറിലേറെ പേരുണ്ട്. എല്ലാവരും നടത്തുന്നതു കരിമീന്‍ കൃഷിയാണ്. ഒരു കിലോ കരിമീനിന് ശരാശരി 600 രൂപ വില കിട്ടും.
മികച്ച സര്‍വീസ് റിക്കാര്‍ഡോടെ ക്രൈംബ്രാഞ്ചില്‍ നിന്നു വിരമിച്ച സബ് ഇന്‍സ്‌പെക്ടര്‍ കടപ്പാക്കട ഉളിയക്കോവില്‍ സിന്ദൂരത്തില്‍ ആർ. ധനപാലന്‍, വിശ്രമകാല ജീവിതം ക്രിയാത്മകമാക്കണമെന്ന തീരുമാനത്തോടെയാണ് കൂടുകൃഷിയിലേക്ക് തിരിഞ്ഞത്. അഷ്ടമുടിക്കായല്‍ വീടിനോട് ചേര്‍ന്നായതും ഗുണകരമായി. എഫ്എഫ്ഡിഎയുടെ സഹായവും മാര്‍ഗനിര്‍ദേശവും ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് കരിമീന്‍ കൃഷി തുടങ്ങിയത്.
കൂടുകളിലെ കരിമീന്‍ വളര്‍ത്തല്‍
ജിഐ പൈപ്പുകള്‍ കൊണ്ടാണു കൂട് നിര്‍മിക്കുന്നത്. ഒരു കൂടിനു നാല് മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ താഴ്ചയും വേണം. ചതുരാകൃതിയാണ് കൂടിന്. പൈപ്പുകള്‍ സംയോജിപ്പിച്ചു കഴിഞ്ഞാല്‍ ഇതില്‍ രണ്ടു തരം വലകള്‍ സ്ഥാപിക്കും. അടിഭാഗം സംരക്ഷിക്കാനായി ഉള്‍വലയും കൂട് കവര്‍ ചെയ്തു പുറം വലയും. മത്സ്യക്കുഞ്ഞുങ്ങള്‍ അടിഭാഗത്ത് കൂടിയോ വശങ്ങള്‍ വഴിയോ പുറത്ത് പോകാത്ത വിധത്തിലുള്ള തീരെ ചെറിയ കണ്ണികളുള്ള വലകളാണ് ഉപയോഗിക്കുന്നത്. മുകള്‍ ഭാഗത്ത് വല കുറച്ച് ഉയര്‍ത്തി കെട്ടും. കിളികള്‍ മത്സ്യകുഞ്ഞുങ്ങളെ കൊത്തികൊണ്ടുപോകാതിരിക്കാനാണിത്.
പിന്നീട്, കൂട് വെള്ളത്തില്‍ താഴ്ന്നുപോകാതിരിക്കാന്‍ വീപ്പകളും ഡ്രമ്മുകളും കൂട്ടിക്കെട്ടി സംരക്ഷണം ഒരുക്കും. ഇതുവഴി കായലില്‍ കൂട് നിശ്ചിത ആഴത്തില്‍ നിറുത്താന്‍ കഴിയും. ഒരു കൂട്ടില്‍ 1000 മുതല്‍ 1500 വരെ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. രണ്ട് കൂടുകളാണ് ഒരു യൂണിറ്റ്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് എത്ര കൂടുകള്‍ വേണമെങ്കിലും ഇറക്കാം.
കരിമീന്‍ കുഞ്ഞുങ്ങള്‍ക്ക് ഗ്രോ വെല്‍ എന്ന പെല്ലറ്റാണ് തീറ്റ. ഇത് പോഷകഗുണമുള്ളതും വളര്‍ച്ചയ്ക്ക് ഉതകുന്നതും ഒരു പരിധിവരെ രോഗപ്രതിരോധശേഷി നല്‍കുന്നതുമാണ്. വളര്‍ച്ചയ്ക്കനുസരിച്ച് 1.6 എംഎം, 2 എംഎം, 3 എംഎം തുടങ്ങി 6 എംഎം വരെയുള്ള പെല്ലറ്റുകള്‍ നല്‍കും. എട്ട് മാസം കൊണ്ട് പൂര്‍ണ വളര്‍ച്ചയിലെത്തുമെന്നു കരുതുന്നുവെങ്കിലും സാധാരണ നിലയില്‍ അതിന് ഒരു വര്‍ഷം വേണ്ടി വരും. പൂര്‍ണവളര്‍ച്ച എത്തിയാല്‍ 250 ഗ്രാമോ അതിലധികമോ തൂക്കം വരും.
മൂലധനം സ്വന്തം കൈയില്‍ നിന്നു മുടക്കിയാല്‍ അതിന്‍റെ 40 ശതമാനം തുക ഫിഷറീസ് വകുപ്പ് സബ്‌സിഡിയായി നല്കും. തീറ്റ വിലയുടെ 40 ശതമാനവും സബ്‌സിഡിയായി കിട്ടും. മത്സ്യകുഞ്ഞുങ്ങളെയും ഫിഷറീസ് വകുപ്പ് വിതരണം ചെയ്യും. ചില പ്രത്യേക അവസരങ്ങളില്‍ സൗജന്യമായും നല്‍കും. രണ്ട് മാസത്തോളം വളര്‍ച്ചയുള്ള ഒന്നര ഇഞ്ച് വലിപ്പമുള്ള കുഞ്ഞുങ്ങളെയാണ് വളര്‍ത്താന്‍ നല്‍കുന്നത്. അതിന് എട്ടു മുതല്‍ 10 രൂപ വരെയാണ് വില.
കരുനാഗപ്പള്ളി ആയിരംതെങ്ങിലുള്ള ഏജന്‍സി ഫോര്‍ ഡവലപ്‌മെന്‍റ് ഓഫ് അക്വാകള്‍ച്ചര്‍ (എഡിഎസി) എന്ന ഫിഷറീസ് വകുപ്പിന്റെ ഹാച്ചറിയില്‍ നിന്നാണ് കരിമീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. നെയ്യാര്‍ ഡാമിലെ ഹാച്ചറിയിലും കരിമീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അവിടെ കൂടുതലായും മറ്റിനം മത്സ്യകുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്.
രോഗങ്ങളും പ്രതിസന്ധികളും
മഴക്കാലത്ത് ഒഴുകിയിറങ്ങുന്ന കറ വെള്ളമാണ് കരിമീന്‍ കൃഷിയുടെ ഏറ്റവും വലിയ ഭീഷണി. പ്രത്യേക തരം ആല്‍ഗകള്‍ അടങ്ങിയിട്ടുള്ള കറ വെള്ളം കായല്‍ വെള്ളത്തിലെ ഓക്‌സിജന്‍റെ അളവ് കുറയ്ക്കും. ഇതുവഴി മതിയായ തോതില്‍ ഓക്‌സിജന്‍ ലഭിക്കാതെ മത്സ്യങ്ങള്‍ ചത്തു പൊങ്ങും. കരിമീന്‍ കൃഷി തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും എല്ലാവര്‍ഷവും കറ വെള്ളം മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങി നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ധനപാലന്‍ പറഞ്ഞു.
വൈറ്റ് സ്‌പോട്ട് എന്ന ഫംഗസ് രോഗമാണ് മറ്റൊരു ഭീഷണി. മത്സ്യങ്ങളുടെ തൊലിയില്‍ പുള്ളികള്‍ വരികയും ആ ഭാഗത്തെ തൊലി അടര്‍ന്നു പോവുകയും ചെയ്യുന്നതാണ് ലക്ഷണം. ചിറക് മടങ്ങുന്ന ഒരു വൈറസ് രോഗവും കരിമീനിനെ ബാധിക്കാറുണ്ട്. ഈ രോഗം ബാധിച്ചാല്‍ നീന്താന്‍ കഴിയാതെ ചിറകുകള്‍ മടങ്ങി നിശ്ചലമാകും. ചിറക് മടങ്ങി ചെകിളകള്‍ മറഞ്ഞാല്‍ ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടിലാകും. അങ്ങനെ നീന്താന്‍ കഴിയാതെയും ശ്വാസം കിട്ടാതെയും മത്സ്യങ്ങള്‍ ചത്തുപൊങ്ങും.
ഇത്തരം രോഗങ്ങള്‍ ബാധിച്ച കരിമീനിനെ തെരഞ്ഞുപിടിച്ച് മാറ്റുകയാണ് പ്രതിരോധമാര്‍ഗം. ചികിത്സ നല്കിയാലും പലപ്പോഴും ഫലവത്താകാറില്ല.
അഷ്ടമുടി കായലിലെ കരിമീന്‍
പ്രശസ്തവും രുചികരവുമാണ് അഷ്ടമുടി കായലിലെ കരിമീന്‍. അഷ്ടമുടി കായലില്‍ വിരിഞ്ഞുണ്ടാകുന്നതാണെങ്കിലും മറ്റു ഹാച്ചറികളില്‍ നിന്നുള്ള കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തി എടുക്കുന്നതായാലും രുചിയിലും പോഷക ഗുണത്തിലും ഒന്നാമനാണ് ഇവന്‍. അഷ്ടമുടി കായലിലെ ജലത്തിന്‍റെ പ്രത്യേകതയാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. എട്ട് മുടികള്‍ (ജലാശയങ്ങൾ) ഉള്ളതിനാലാണ് കായലിന് ആ പേര് കിട്ടിയത്. കടലില്‍ വേലിയേറ്റമുണ്ടാകുമ്പോള്‍ ഉപ്പുവെള്ളം കയറുമെങ്കിലും അത് അഷ്ടമുടി കായലില്‍ തങ്ങി നില്‍ക്കാറില്ല. അതിനാല്‍ ഇവിടുത്തെ ലവണാംശം 16 മുതല്‍ 17 പിപിഎം വരെയാണ്. ഒരിക്കലും ഇത് 20 പിപിഎമ്മിന് മുകളില്‍ പോകാറില്ല. കടല്‍ വെള്ളത്തിന്‍റെ ലവണാംശം 30 പിപിഎമ്മിന് മുകളിലാണ്.
അഷ്ടമുടി കായലിലെ കണ്ടല്‍ കാടുകളുടെ വേരുകള്‍ക്കിടയിലും ഇടയിലുമാണ് കരിമീന്‍ മുട്ടയിടുന്നത്. ഫെബ്രുവരി- മേയ് വരെയും ഒക്ടോബര്‍ - ഡിസംബര്‍ വരെയുമുള്ള മാസങ്ങളിലാണ് കരിമീനിന്റെ പ്രജനന കാലം.
മുട്ടയിടുന്നതിന് മുമ്പ് പെണ്‍മത്സ്യം കണ്ടല്‍ കാടുകളുടെ വേരുകള്‍ക്കിടയില്‍ കണ്ടെത്തുന്ന സ്ഥലം വൃത്തിയാക്കും. ഒരു തവണ 500 മുതല്‍ ആയിരം വരെ മുട്ടകളിടും. 72 മുതല്‍ 80 മണിക്കൂറിനുള്ളില്‍ മുട്ട വിരിയും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് പെണ്‍മത്സ്യം കാവലിരിക്കും. കുറച്ചകലെ ആണ്‍ മത്സ്യം കാവല്‍ നില്‍ക്കുകയും ചെയ്യും. ശത്രു മത്സ്യങ്ങള്‍ എത്തിയാല്‍ അവന്‍ ആക്രമിച്ച് ഓടിക്കും. കുഞ്ഞുങ്ങള്‍ കൂട്ടമായിട്ടാണ് നീങ്ങുന്നത്. 'അച്ചനമ്മമാർ' കാവലും കരുതലുമായി ഒപ്പമുണ്ടാകും. ഒരു മാസത്തിലധികം വളര്‍ച്ച എത്തുന്നതോടെ കുഞ്ഞുങ്ങള്‍ കൂട്ടം പിരിയും.
സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി അഭ്യസ്തവിദ്യര്‍ ധാരാളമായി കൂടു മത്സ്യകൃഷിയിലേക്ക് വരുന്നുണ്ടെന്നു ധനപാലന്‍ പറഞ്ഞു. ഭാര്യ സിന്ധുവാണ് പ്രധാന സഹായി. മക്കളായ ആര്യയും ധനലക്ഷമിയും വിവാഹിതരാണ്. കൂട്ടില്‍ കയറുന്ന കുളവാഴയും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ജോലിക്കാരുണ്ട്.
ഫോണ്‍:9447774864.
Tags :