ADVERTISEMENT
പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തുകയും അവ ശാസ്ത്രീയമായി നടപ്പാക്കുകയും ചെയ്താല്‍ ഏതു രംഗത്തും വിജയം ഉറപ്പാണെന്നു വിശ്വസിക്കുന്ന കര്‍ഷകനാണു കൊല്ലം ജില്ലയില്‍ പൂതക്കുളം പുത്തന്‍കുളം ബ്ലോക്ക്മരം ജംഗ്ഷനില്‍ നന്ദനത്തില്‍ ആര്. ലാല്‍. കുരുമുളക് കൃഷിയിലാണ് ആദ്യം അദ്ദേഹം പുതിയ പരീക്ഷണം നടത്തിയത്. പാഴ്മരങ്ങളില്‍ കുരുമുളക് കയറ്റുന്ന പരമ്പരാഗത രീതിക്കു പകരം ആദ്യം പിവിസി പൈപ്പുകളിലും പിന്നീട് ആസ്ബസ്റ്റോസ് പൈപ്പുകളിലും കുരുമുളക് വള്ളികള്‍ കയറ്റി വിട്ടായിരുന്നു പരീക്ഷണം.
പിവിസി പൈപ്പുകളില്‍ കുരുമുളക് വള്ളികള്‍ പടര്‍ന്നു കയറിയതോടെ പൊള്ളയായ പൈപ്പുകള്‍ മടങ്ങി വീണു. പിന്നീട് ഇതു നിവര്‍ത്തി കയര്‍ കൊണ്ടു കെട്ടി നിര്‍ത്തിയാണ് കുരുമുളക് സംരക്ഷിച്ചത്. ഇതോടെ പൊള്ളയായ പൈപ്പിനെ ബലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യമായി. പിന്നീട് പൈപ്പുകളുടെ അകവശം മണലും സിമന്റ് പൊടിയും ചേര്‍ത്തു നിറച്ച് ബലപ്പെടുത്തിയാണ് ഉപയോഗിച്ചത്.
പിവിസി പൈപ്പുകളെക്കാള് ഇപ്പോള്‍ ലാല്‍ കൂടുതലും ആശ്രയിക്കുന്നത് ആസ്ബസ്റ്റോസ് പൈപ്പുകളെയാണ്. വിലക്കുറവ് തന്നെയാണ് അതിനു കാരണം. മൂന്ന് മീറ്റര്‍ പിവിസി പൈപ്പ് വാങ്ങുന്നതിന്റെ പകുതി വില കൊടുത്താല്‍ ആസ്ബസ്റ്റോസ് പൈപ്പ് കിട്ടും. എന്നാൽ, ആസ്ബസ്റ്റോസ് പൈപ്പുകള്‍ ചൂട് ആഗിരണം ചെയ്യുകയും പെട്ടെന്ന് പുറത്തു വിടാതിരിക്കുകയും ചെയ്യുന്നത് ന്യൂനതയാണെന്ന് ലാല്‍ അഭിപ്രായപ്പെട്ടു. പൈപ്പില്‍ കുരുമുളക് വളര്‍ത്താന്‍ തുടങ്ങിയതോടെ വളം കൃത്യമായി ചെടികള്‍ക്ക് കിട്ടുകയും വെയില് ആവശ്യാനുസരണം ലഭിക്കുകയും ചെയ്യുന്നതിനാല്‍ നല്ല വിളവും കിട്ടുന്നുണ്ട്.
പാഴ്മരങ്ങള്‍ ഉപേക്ഷിക്കാന്‍ പല കാരണങ്ങളുണ്ടെന്ന് ലാല്‍ പറഞ്ഞു. വളവും ചൂടും ആവശ്യത്തിനു ലഭ്യമല്ലാതെ വരുന്നതാണ് ഒരു കാരണം. കുരുമുളകിന് 20 മുതല്‍ 34 ഡിഗ്രി വരെ ചൂട് ആവശ്യമാണ്. പാഴ്മരങ്ങളുടെ ചില്ലകള്‍ ചൂടിനെ തടയും. ചില്ലകള്‍ കോതി മാറ്റാന്‍ ഭാരിച്ച ചെലവും വരും. ഇനി ചില്ലകള്‍ കോതി മാറ്റിയാലും മഴക്കാലമാകുന്നതോടെ വീണ്ടും ശക്തമായി തളിര്‍ത്തു വരികയും ചെയ്യും.
കുരുമുളകിന് ചെയ്യുന്ന വളങ്ങള്‍ പാഴ്മരങ്ങള്‍ അപഹരിക്കുന്നതാണ് മറ്റൊരു കാരണം. അതുവഴി കുരുമുളകിന് ലഭിക്കുന്ന വളത്തിന്റെ അളവില്‍ കുറവ് വരും. മാത്രമല്ല, പാഴ്മരങ്ങള്‍ നിലം പൊത്താന്‍ നിസാര കാരണങ്ങള്‍ മതി. തൂണുകള്‍ക്ക് ചുവട്ടില്‍ ചെടി നടുമ്പോള്‍ അടിസ്ഥാനവളം മാത്രമാണ് നല്‍കുന്നത്. സ്വന്തമായി ഉത്പാദിപ്പിക്കുന്ന ജൈവവളവും ചേര്‍ക്കും. കുരുമുളക് വള്ളികള്‍ക്ക് ആദ്യം തൂണില്‍ കയറാന്‍ ബുദ്ധിമുട്ടായതിനാല്‍ തൂണില്‍ കെട്ടിവച്ചാണ് കയറ്റി വിടുന്നത്. തൂണില്‍ അട്ടക്കാല് പിടിക്കുന്നതു വരെ ഒന്നോ രണ്ടോ തവണ ഇങ്ങനെ കെട്ടിവയ്ക്കേണ്ടി വരും. പിന്നീട് വേരു പിടിച്ച് കയറിക്കൊള്ളും.
ഇങ്ങനെ വളര്‍ത്തുന്ന ചെടികളില്‍ എട്ട്, ഒമ്പത് മാസമായപ്പോള്‍ മുതല്‍ തിരി വന്നു തുടങ്ങി. ഒരു വര്‍ഷം പ്രായമായപ്പോള്‍ ഒരു കിലോ വരെ മുളക് കിട്ടി. തുടക്കത്തില്‍ അടിസ്ഥാനവളം ചെയ്തതിനാല്‍ പിന്നീട് കാര്യമായ വളപ്രയോഗമില്ല. തൂണിനു ചുറ്റും വളരുന്ന പുല്ലുകളും കളകളും മറ്റും ചെത്തിക്കുട്ടി തടത്തില്‍ നിക്ഷേപിക്കും.
മൂന്നു മീറ്റര്‍ ഉയരമുള്ള പൈപ്പുകളിലാണ് കുരുമുളക് വളര്‍ത്തുന്നത്. അത്യാവശ്യം നിലത്ത് നിന്നു തന്നെ മുളക് പറിച്ചെടുക്കാം. ചെടിക്ക് വളര്‍ച്ച കൂടിയാല്‍ പൈപ്പുകള്‍ക്ക് മുകളില്‍ ഒന്നര മീറ്റര്‍ നീളമുള്ള മറ്റൊരു പൈപ്പ് കൂടി സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഉണ്ടാകുന്ന ചെലവുകഴിഞ്ഞാല്‍ പിന്നെ ജോലിക്കാരുടെ ആവശ്യം പോലും വേണ്ടി വരുന്നില്ല.
കൊശനാടന് (കൊറ്റനാടന്‍) കരി മുണ്ട, പന്നിയൂര്‍ - 2 എന്നീ ഇനം കരുമുളകുകളാണ് ലാല്‍ കൃഷി ചെയ്യുന്നത്. കൊശനാടന് വെള്ളയുടെ മണിക്ക് നല്ല ഭാരമുണ്ട്. ഉണങ്ങിയാലും തൂക്കം കുറയില്ല. പത്തിയൂര്‍ ഇനത്തിന് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്. ദ്രുതവാട്ടമാണ് സാധാരണയായി കണ്ടുവാരാറുള്ളത്. ലക്ഷണം കണ്ടു തുടങ്ങിയാല്‍ ഉടന്‍ ചികിത്സ നല്‍കണം.
ഭാരതത്തിന്റെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളര്‍ത്തുന്ന കണ്ടോള (കന്റോല), കര്‍ണാടക വംശജനായ കാവേരി വാഴ തുടങ്ങിയവയും ലാല്‍ കൃഷി ചെയ്യുന്നുണ്ട്. പാഷന് ഫ്രൂട്ട്, പപ്പായ തുടങ്ങിയവയൊക്കെ മറ്റു വരുമാന സ്രോതസുകളാണ്.
ഔഷധഗുണവും ശരീരത്തിനാവശ്യമായ ഒട്ടുമിക്ക മൂലകങ്ങളുമുള്ള കന്റോല എന്നറിയപ്പെടുന്ന കണ്ടോള, പാവല്‍ വര്‍ഗത്തില്‍പ്പെടുന്ന സസ്യമാണ്. ഇതിന്റെ കായ കറി വച്ച് കഴിക്കുന്നതാണു രീതി. കാവേരി വാഴ പഴത്തിന് താരതമ്യേന മധുരം കുറവാണ്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്കും കഴിക്കാമെന്നു പറയുന്നു. ഈ വാഴയുടെ പോളകള്‍ക്ക് നല്ല കനമാണ്. പെട്ടെന്ന് ഒടിഞ്ഞു വീഴില്ല. പുഴു-കിട ശല്യങ്ങളും ബാധിക്കാറില്ല. വിപണയില്‍ നല്ല വിലയുണ്ട്.
ഒരു മൂട് പാഷന് ഫ്രൂട്ടില്‍ നിന്ന് ഒരു സീസണില്‍ മാത്രം നാലായിരത്തിലധികം രൂപയുടെ പഴം ലാല്‍ വിറ്റു. അഞ്ചു ചുവടുകളില്‍ നിന്നായി നേടിയത് 26000 ത്തില്‍ അധികം രൂപ. ഇറ്റാലിയന്‍ വംശജനായ പാഷന് ഫ്രൂട്ടും ലാലിന്റെ തോട്ടത്തിലുണ്ട്. ഇതിന്റെ പഴത്തിന് നല്ല വലിപ്പമാണ്. തോടിന് നല്ല കട്ടിയുമുണ്ട്. നല്ല മധുരവും രുചിയുമുണ്ടെങ്കിലും സത്ത് കുറവാണ്. നല്ല വില കിട്ടും. വാട്ട രോഗമാണ് പാഷന് ഫ്രൂട്ടിനെ ബാധിക്കുന്ന പ്രധാന രോഗം. ഇലകള്‍ പെട്ടെന്ന് തന്നെ വാടി ഉണങ്ങി പോകുന്നതാണ് ലക്ഷണം.
പപ്പായയാണ് അധിക വരുമാനം നേടി കൊടുക്കുന്ന മറ്റൊരു കൃഷി. കഴിഞ്ഞ സീസണില്‍ 63000 ല്‍ അധികം രൂപയ്ക്കാണ് വിറ്റത്. കിലോയ്ക്ക് 40 മുതല്‍ 80 രൂപ വരെ ലഭിച്ചു. റെഡ്ലേഡി ഇനത്തില്‍ പെട്ട പപ്പായയാണ് കൃഷി ചെയ്യുന്നത്. സാധാരണ നിലയില്‍ രണ്ടു കിലോയിലധികം തൂക്കം വരുന്ന പഴങ്ങള്‍ കിട്ടും. ഒരു മരത്തില്‍ നിന്നു മാത്രം 7500 രൂപയിലധികം ആദായം. രാസവളം ചെയ്യാത്തതിനാല്‍ മധുരം കൂടും എന്നാണ് ലാല്‍ പറയുന്നത്.
സമൃദ്ധിയായി വളരുന്ന കോവലില്‍ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ട്. പ്രത്യേക പരിചരണമൊന്നുമില്ലാതെ തഴച്ചുവളരുന്ന കോവലില്‍ നിന്നു കിട്ടുന്ന ആദായം ചെറുതല്ല. ഒരു മൂട് കോവലില്‍ നിന്നും 91 കിലോ വരെ കായ ലാലിന് കിട്ടാറുണ്ട്.അതുപോലെയാണ് ചതുരപ്പയറിന്റെ കാര്യവും. പന്തല്‍ ഇട്ടു നല്കിയാല് മതി. തണ്ണിമത്തനുമുണ്ട്. കോളിഫഌവര്‍ ലാലിന്റെ തോട്ടത്തിലെ പ്രധാനിയാണ്.നാടന്‍ ഏത്തനും പൂവനും കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍, സ്വര്‍ണമുഖി എത്ത വാഴയാണ് പ്രധാനം. ചെറിയ കാറ്റില്‍ പോലും ഒടിഞ്ഞു വീഴുന്നതും തണ്ടുതുരപ്പന്റെ ആക്രമണവും കീടങ്ങളുടെ ശല്യവും ഏത്തവാഴ കൃഷിക്ക് ദോഷമാണെന്ന് ലാല്‍ പറഞ്ഞു.
ചൈനീസ് വംശജനായ വലിയ ഇനം ബുഷ് ഓറഞ്ച്, ഒടിച്ചു കുത്തി നാരകം തുടങ്ങിയവയും വരുമാന ദായകരാണ്. ജ്യൂസിനും അച്ചാറിനും ഒടിച്ചു കുത്തി നാരങ്ങ ഒന്നാംതരമാണ്. വെള്ള ഞാവല്‍ ആണ് മറ്റൊരിനം. ഹൈബ്രീഡ് ഇനമാണ് നട്ടിരിക്കുന്നത്. മുള്ളാത്ത ഒരു വര്‍ഷം പ്രായമായപ്പോള്‍ കായ്ച് തുടങ്ങി. കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള മുള്ളാത്ത (ബ്ലാത്തി )യ്ക്ക് കിലോ 140 മുതല്‍ 190 രൂപവരെ വിലയുണ്ട്. കുരുവില്ലാത്ത തായ്ലന്ഡ് പേരയില്‍ നിറയെ കായ്കളുണ്ട്. ഫൈബറുകളാല്‍ സമൃദ്ധമായ ബെയര്‍ ആപ്പിള്‍, അവ്ക്കാഡോ, പീനട്ട്നട്സ്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവ ലാലിന്റെ തോട്ടത്തിലെ വിദേശികളാണ്. എന്‍-18, സീസര്‍, മഞ്ഞ, സി - 35, സ്കൂള്‍ ബോയ് എന്നീ ഇനം റംബൂട്ടാനും കൃഷി ചെയ്തിട്ടുണ്ട്. എന്‍- 18 ഇനം പതിനെട്ടോളം എണ്ണമുണ്ടെങ്കില്‍ ഒരു കിലോയാകും. സീസറാണെങ്കില്‍ ഒരു കിലോയ്ക്ക് 10 എണ്ണം മതി. സി-35ന് മധുരം കൂടുതലാണ്. ഒരു കിലോക്ക് 35 ഓളം പഴങ്ങള്‍ വേണ്ടി വരും. സ്കൂള്‍ ബോയ് തീരെ ചെറുതാണ്. മുന്തിരികുലകള്‍ പോലെയാണ് ഇതില്‍ പഴം പിടിക്കുന്നത്.
വിയറ്റ്നാം ഏര്‍ലി പ്ലാവുകളും ലാല്‍ നട്ടു പരിപാലിക്കുന്നുണ്ട്. നിറയെ ചക്കയുള്ളതിനാല് താങ്ങ് നല്‍കിയാണ് അവയെ സംരക്ഷിക്കുന്നത്. നാടന്‍ നെല്ലിയില്‍ നിന്നു പോലും 10,000 ല്‍ അധികം രൂപ ലാല്‍ വരുമാനമുണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് സ്വന്തമായി തയാറാക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്. മുരിങ്ങയില, ശീമകൊന്നയില, കരിയില, അടുക്കളയിലെയും അല്ലാതെയുമുള്ള മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ജൈവവളത്തിന്റെ ചേരുവക. ഇതില്‍ ഒഴിക്കുന്ന വെള്ളം പിന്നീട് പമ്പ് ചെയ്ത് കൃഷിക്കും ഉപയോഗിക്കും. അപൂര്‍വമായി മാത്രം പൊട്ടാസ്യം, എല്ലുപൊടി എന്നിവ പ്രയോഗിക്കാറുണ്ട്. മത്സ്യകൃഷിയും ലാലിനുണ്ട്. പ്രധാനമായും തിലോപ്പിയകളെയാണ് വളര്‍ത്തുന്നത്. നാല് കിലോവരെ തൂക്കം വരുന്ന മത്സ്യങ്ങളെയാണ് വില്‍ക്കുന്നത്. കാര്‍പ്പ് മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്.
നഗരകാര്യ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന ആര്. ലാല്‍, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കേ സര്‍വീസില്‍ നിന്നു വിരമിച്ചു. അഞ്ചുവര്‍ഷമായി കൃഷിയില്‍ വ്യാപൃതനാണ്. അധ്യാപികയായിരുന്ന ഗീതയാണ് ഭാര്യ.
ഫോണ്‍: 9447638886
Tags :