ADVERTISEMENT
കാളീഘട്ടിലെ ഒരു തെരുവിൽകൂടി മദർ തെരേസ ഒരു കന്യാസ്ത്രീയോടൊപ്പം നടന്നു പോകുന്പോൾ റോഡരുകിൽ എന്തോ കിടക്കുന്നതു കണ്ടു. ഒരു പഴന്തുണിക്കെട്ടാണെന്ന് മദർ കരുതി. അബോധാവസ്ഥയിലായ ഒരു സ്ത്രീയായിരുന്നു അത്. അവരുടെ മുഖത്തിന്‍റെ പകുതി എലികളും ഉറുന്പുകളും തിന്നു തീർത്തിരുന്നു. മദർ ഉടൻതന്നെ അവരെ ആശുപത്രിയിലെത്തിച്ചു. പക്ഷെ മരിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല.
ആശുപത്രിയിൽ നിന്ന് പോകാൻ മദറും കൂട്ടാക്കിയില്ല. കുറെ സമയത്തെ കാത്തിരിപ്പിനുശേഷം അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായി. ഒരു കിടക്കയിൽ പായ് വിരിച്ച് മദർ അവരെ കിടത്തി. ഒരു തുള്ളി ജലം മദർ ആ സ്ത്രീയുടെ വായിലേക്ക് ഒഴിക്കാൻ ശ്രമിച്ചു. ചെറിയൊരനക്കം! ആർക്കും വേണ്ടാത്ത ആ സ്ത്രീ മദറിന്‍റെ കൈയിൽ കിടന്നു മരിച്ചു.
ഒരിക്കൽ മദർ തെരേസയ്ക്കെതിരെ കുറെപ്പേർ പോലീസിൽ പരാതി കൊടുത്തു. അന്വേഷണത്തിനായി അവർ മദർ പ്രവർത്തിച്ചിരുന്ന നിർമൽ ഹൃദയയിൽ എത്തി.
ഒരു ചെറിയ മുറിയിൽ മദർ ഒരു രോഗിയ്ക്കരുകിൽ കുനിഞ്ഞിരിക്കുന്നതാണവർ കണ്ടത്. മദർ അവരെ കണ്ടതേയില്ല. മദർ ശുശ്രൂഷിക്കുന്ന രോഗിയുടെ മുഖത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നോക്കി. ആ കാഴ്ച കരളലിയിക്കുന്നതും ഭീമൽസവുമായിരുന്നു. രോഗിയുടെ മുഖത്തെ പച്ചമാംസത്തിൽ നിന്ന് പുഴുക്കളെ ശ്രദ്ധയോടെ നീക്കിക്കളയുകയായിരുന്നു മദർ. ദുർഗന്ധം സഹിക്കവയ്യാതെ അന്വേഷണ ഉദ്യോഗസ്ഥൻ മൂക്കു പൊത്തി. പക്ഷേ ഉറ്റവരും ഉടയവരും ഇല്ലാത്ത ആ രോഗിയുടെ ദുർഗന്ധം മദറിനെ തെല്ലും അലട്ടിയില്ല. മദർ ആ രോഗിയോട് പറഞ്ഞു. “നിങ്ങളുടെ മതത്തിലെ ഒരു പ്രാർത്ഥന ചൊല്ലിക്കോളൂ. എനിക്കറിയാവുന്ന ഒരു പ്രാർത്ഥന ഞാനും ചൊല്ലാം. നമ്മൾ രണ്ടുപേരും കൂടി പ്രാർത്ഥിക്കുന്പോൾ ദൈവത്തിന് പ്രസാദമായിതീരും.”
മദർ അന്വേഷണ ഉദ്യോഗസ്ഥരോട് നിർമൽ ഹൃദയയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രോഗികളെയും അശരണരേയും കണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണു നിറഞ്ഞു. പരാതിയിൽ ഒരു കഴന്പുമില്ലെന്ന് അവർ കണ്ടെത്തി. മറ്റുള്ളവരുടെ വേദനയും സങ്കടവും വികാരങ്ങളും തിരിച്ചറിയാനും അവർക്ക് ആശ്വാസവും പിന്തുണയും നൽകാനും കഴിയുന്ന ബുദ്ധിവൈഭവത്തെ സോഷ്യൽ ഇന്‍റലിജൻസ് എന്നു പറയാം.
അതുകൊണ്ട് മദർ തേരേസാ സോഷ്യൽ സ്മാർട്ടാണ്.
മറ്റുള്ളവരുടെ ശാരീരികഭാഷ മനസിലാക്കാൻ കഴിയുക, മറ്റുള്ളവരെ ശ്രദ്ധിക്കാൻ കഴിയുക, ആരോഗ്യകരവും മനോഹരവുമായ നല്ല ബന്ധങ്ങൾ സൂക്ഷിക്കുക, ഗ്രൂപ്പുകളിൽ ശ്രദ്ധേയരാകുക, മറ്റുള്ളവരെ നന്നായി സ്വാധീനിക്കുക, മസ്തിഷ്കത്തിന്‍റെ എല്ലാം ബുദ്ധിപരമായ ഘടകങ്ങളെയും വളർത്തുന്നതിന് ശ്രമിക്കുക, ശുഭചിന്തയുണ്ടാകുക, നല്ല ലക്ഷ്യബോധമുണ്ടാകുക ഇതൊക്കെ സോഷ്യൽ സ്മാർട്ടുകാരുടെ പ്രത്യേക സിദ്ധി വിശേഷങ്ങളാണ്.
മറ്റുള്ളവരുടെ വികാരങ്ങൾ, താല്പര്യങ്ങൾ, പെരുമാറ്റങ്ങൾ ഇവയെ ഉൾക്കൊണ്ട് അവരുമായി ഇടപഴകുന്നതിന് നമുക്ക് കഴിയുന്പോഴാണ് നാം സോഷ്യൽ സ്മാർട്ട് ആയി മാറുന്നത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സോഷ്യൽ സ്മാർട്ട് ആയ ഒരാൾ അയാളുടെ മസ്തിഷ്ക്കത്തിലെ എല്ലാ ശക്തിവിശേഷങ്ങളും ശരിയായി ഉപയോഗിക്കും. മറ്റുള്ളവരുടെ വളർച്ചയ്ക്കും അവരെ ക്രിയാത്മകമാക്കുന്നതിനും അവർ നിമിത്തമാകും. വൃത്യസ്ത ജനവിഭാഗങ്ങളുടെ ഇടയിൽ ഇവർ സുരക്ഷിതരായിരിക്കും.
സോഷ്യൽസ്മാർട്ടുകാർക്ക് കൗണ്‍സിലർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരൊക്കെയായി മാറാൻ കഴിയും. സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട ലോകത്ത് അനവധിയായ തൊഴിൽ സാഹചര്യങ്ങളുണ്ട്. മികച്ച സ്ഥാനമാനങ്ങൾ നേടാൻ കൂട്ടുകാർക്ക് കഴിയും.
സോഷ്യൽ സ്മാർട്ടാകാൻ കൂട്ടുകാർ ചെയ്യേണ്ടത്.
കോണ്‍ഫറൻസുകളിൽ പങ്കെടുക്കുക, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സംഘ-പഠന സംവിധാനങ്ങൾ, കോ-ഓപ്പറേറ്റീവ് ലേണിംഗ്, പ്രശ്ന പരിഹാരത്തിൽ പങ്കാളിത്തം, പരസ്പരം പങ്കുവെയ്ക്കൽ, നല്ല സ്വഭാവം വളർത്തൽ, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടൽ, സാമൂഹ്യ പ്രവർത്തകരുമായുള്ള സംഘം ചേരൽ, ന·യിലേക്ക് ഒരാളെ നയിക്കുന്നതായി സ്വപ്നം കാണൽ, സാമൂഹ്യപ്രവർത്തനം ഇതൊക്കെ സോഷ്യൽ സ്മാർട്ടാകാൻ ഒരാളെ സഹായിക്കും.