ADVERTISEMENT
ലീഡ്സ്: ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്സിൽ സെഞ്ചുറി നേടുന്ന അഞ്ചാമത് ഇന്ത്യൻ ക്രിക്കറ്റർ എന്ന നേട്ടം ശുഭ്മാൻ ഗിൽ സ്വന്തമാക്കി. വിജയ് ഹസാരെ, സുനിൽ ഗാവസ്കർ, ദിലീപ് വെങ്സാർക്കർ, വിരാട് കോഹ്ലി എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റർ.
1951ൽ ഡൽഹിയിൽ ഇംഗ്ലണ്ടിന് എതിരേ 164 നോട്ടൗട്ടായിരുന്നു വിജയ് ഹസാരെയുടെ ക്യാപ്റ്റൻ അരങ്ങേറ്റത്തിലെ സ്കോർ. സുനിൽ ഗാവസ്കർ 1976ൽ ഓക്ലൻഡിൽ ന്യൂസിലൻഡിന് എതിരേ 116 റൺസ് സ്വന്തമാക്കി. 1987ൽ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിന് എതിരേ 102 ആയിരുന്നു ദിലീപ് വെങ്സാർക്കറിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റ മത്സരത്തിലെ സ്കോർ. 2014ൽ അഡ്ലെയ്ഡിൽവച്ച് ഓസ്ട്രേലിയയ്ക്ക് എതിരേ രണ്ട് ഇന്നിംഗ്സിലും വിരാട് കോഹ്ലി സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സിൽ 115ഉം രണ്ടാം ഇന്നിംഗ്സിൽ 141ഉം. ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഏക ഇന്ത്യക്കാരനാണ് വിരാട് കോഹ്ലി.
ക്യാപ്റ്റന്‍ ഗില്‍, റിക്കാര്‍ഡ്
കെ.എല്‍. രാഹുല്‍, സായ് സുദര്ശന് (0) എന്നിവര്‍ അഞ്ച് പന്തിന്റെ ഇടവേളയില്‍ പുറത്തായതോടെ 92/2 എന്ന നിലയിലാണ് ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. നാലാം നമ്പറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തി. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനു (101) പൂര്‍ണപിന്തുണ നല്‍കുന്നതിനൊപ്പം കൃത്യമായി സ്കോര്‍ ഉയര്‍ത്തുന്നതിലും ഗില്‍ മികവുപുലര്‍ത്തി. നേരിട്ട 56-ാം പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചു. നേരിട്ട 140-ാം പന്തിൽ ബൗണ്ടറിയിലൂടെ ഗിൽ സെഞ്ചുറി പിന്നിട്ടു. ടെസ്റ്റിൽ ഗില്ലിന്റെ ആറാം സെഞ്ചുറി.
ക്യാപ്റ്റനായും നാലാം നമ്പറായുമുള്ള അരങ്ങേറ്റ ഇന്നിംഗ്സില്‍ 50+ സ്കോര്‍ നേടാന്‍ ഗില്ലിനു സാധിച്ചെന്നതും ശ്രദ്ധേയം. വിരാട് കോഹ്ലി ഒഴിച്ചിട്ട ബാറ്റിംഗ് സ്ഥാനമാണ് നാലാം നമ്പര്‍. കോഹ്ലിക്കുശേഷം എംആര്‍എഫ് ബാറ്റ് കൈയിലേന്തുന്ന ഗില്‍, ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തുന്ന മൂന്നാമത് ഇന്ത്യക്കാരനാണ്. സി.കെ. നായിഡു (1932, ലോഡ്സ്), ജസ്പ്രീത് ബുംറ (2022, എഡ്ജ്ബാസ്റ്റണ്) എന്നിവരായിരുന്നു മുമ്പ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയവര്‍. ഇംഗ്ലണ്ട് മണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും 25കാരനായ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി.
ലീഡ്സ് ടെസ്റ്റിന്റെ ഒന്നാംദിനം അവസാനിക്കുന്പോൾ 175 പന്തിൽ 127 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് ശുഭ്മാൻ ഗിൽ. ഗില്ലിന് ഒപ്പം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും (102 പന്തിൽ 65 നോട്ടൗട്ട്) ക്രീസിലുണ്ട്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
Tags : Shubman Gill India Vs England 2025 India