ADVERTISEMENT
ലീഡ്സ്: ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് ഋഷഭ് പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ പന്തിന്റെ നാലാം സെഞ്ചുറിയാണ് ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പിറന്നത്. 178 പന്തില്‍ 12 ഫോറും ആറ് സിക്സും അടക്കം 134 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ജോഷ് ടോങിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള വിക്കറ്റ് കീപ്പർ എന്നതിൽ, ഓസീസ് സൂപ്പര്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ഇയാന്‍ ഹീലി, ബ്രാഡ് ഹാഡിന്, ന്യൂസിലന്‍ഡിന്റെ ടോം ബ്ലണ്ടെല്‍ എന്നിവര്‍ക്കൊപ്പം (മൂന്നു സെഞ്ചുറി) റിക്കാര്‍ഡ് പങ്കിടുകയായിരുന്നു പന്ത്.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന (മൂന്ന്) വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനു സ്വന്തം. ഇംഗ്ലണ്ടില്‍ മറ്റൊരു വിക്കറ്റ് കീപ്പറിനും ഒന്നിലധികം സെഞ്ചുറി നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് ഇനി ഋഷഭ് പന്തിനു സ്വന്തം. ലീഡ്സില്‍ പന്ത് നേടിയത് ടെസ്റ്റിലെ ഏഴാം സെഞ്ചുറി. 44-ാം ടെസ്റ്റ് കളിക്കുന്ന പന്ത്, 76-ാം ഇന്നിംഗ്സിലാണ് ഏഴാം സെഞ്ചുറി കുറിച്ചത്. 90 ടെസ്റ്റില്‍നിന്നായി 144 ഇന്നിംഗ്സില്‍ ആറ് സെഞ്ചുറി നേടിയ എം.എസ്. ധോണി, 39 ടെസ്റ്റിലെ 54 ഇന്നിംഗ്സില്‍നിന്ന് മൂന്നു സെഞ്ചുറി നേടിയ വൃദ്ധിമാന്‍ സാഹ എന്നിവരാണ് പട്ടികയില്‍ പന്തിനു പിന്നിലുള്ളത്.
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയുടെ മൂന്നു റിക്കാര്‍ഡ് ഋഷഭ് പന്ത് ഇന്നലത്തെ ഇന്നിംഗ്സിനിടെ തകര്‍ത്തു. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്നീ റിക്കാര്‍ഡുകളാണ് ഒറ്റദിവസംകൊണ്ട് ധോണിയില്‍നിന്നു റാഞ്ചിയത്. 78 സിക്സായിരുന്നു ധോണിയുടെ റിക്കാര്‍ഡ്. ടെസ്റ്റില്‍ ആറ് സെഞ്ചുറിയും സേന രാജ്യങ്ങളില്‍ 1731 റണ്‍സുമായിരുന്നു ധോണിക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം പന്ത് പഴങ്കഥയാക്കി.
Tags : Rishabh Pant India Vs England 2025 India