ADVERTISEMENT
ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണങ്ങളിൽ ഒന്ന് ലഭിച്ച ക്യാച്ചുകൾ കൈവിട്ടത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ ആറ് ക്യാച്ച് ഇന്ത്യക്കാർ നിലത്തിട്ടപ്പോൾ ചുരുങ്ങിയത് 150 റൺസ് ലീഡ് നേടാനുള്ള അവസരം നഷ്ടമായി.
രണ്ടാം ഇന്നിംഗ്സിലും ക്യാച്ച് കളയുന്നതിൽ മാറ്റമില്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, സായ് സുദർശൻ, ഋഷഭ് പന്ത് എന്നിവരുടെ കൈയിൽനിന്നു ക്യാച്ച് നഷ്ടപ്പെട്ടു. ഇവരെല്ലാം മികച്ച ഫീൽഡർമാരാണെന്നതും മറ്റൊരു യാഥാർഥ്യം.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ മൂന്നു ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ കൈകള്‍ നിർണായകമായ അഞ്ചാംദിനവും ചോര്‍ന്നു. മത്സരത്തിൽ ജയ്സ്വാളിന്റെ കൈ ചോർന്നത് ആകെ നാലു പ്രാവശ്യം!
സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ ചേസിംഗ് നയിച്ച ബെന്‍ ഡക്കറ്റിന്റെ ക്യാച്ചായിരുന്നു അഞ്ചാം ദിനം ജയ്സ്വാള്‍ നിലത്തിട്ടത്. മുഹമ്മദ് സിറാജായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. ഡക്കറ്റ് 116 പന്തില്‍ 97 റണ്‍സില്‍ നില്‍ക്കവെയാണ് ജീവന് തിരിച്ചു കിട്ടിയത്. 149 റൺസ് നേടിയ ബെൻ ഡക്കറ്റാണ് ലീഡ്സിലെ ഒന്നാം ടെസ്റ്റിൽ പ്ലെയർ ഓഫ് ദ മാച്ച്.
സാക്ക് ക്രൗളിയുടെ ഒരു റിട്ടേണ്‍ ക്യാച്ച് ജസ്പ്രീത് ബുംറയുടെ കൈയില്‍ ഒതുങ്ങിയില്ലെന്നതും ഇന്ത്യയുടെ അഞ്ചാംദിനത്തിലെ മറ്റൊരു നിര്‍ഭാഗ്യമായി. ക്രൗളി 89 പന്തില്‍ 42 റണ്‍സ് എടുത്തുനില്ക്കേയാണ് വിഷമകരമായ ഒരു റിട്ടേണ്‍ ക്യാച്ച് ബുംറയുടെ കൈയില്‍നിന്നു നഷ്ടപ്പെട്ടത്.
ഇന്ത്യ ക്യാച്ചുകൾ കൈവിട്ട കളിയിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: ഇന്ത്യ 471, 364. ഇംഗ്ലണ്ട് 465, 373/5.