ADVERTISEMENT
ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ടീം. ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടക്കുന്ന ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് സെഞ്ചുറി കുറിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരേ ഇന്ത്യ ഒരു മത്സരത്തില്‍ അഞ്ച് സെഞ്ചുറി നേടുന്നത് ആദ്യം. ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവരും രണ്ടാം ഇന്നിംഗ്സില്‍ കെ.എല്‍. രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരും സെഞ്ചുറി സ്വന്തമാക്കി. എന്നാൽ, മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 96 ഓവറിൽ 364 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലെ ആറ് റൺസ് ലീഡും ചേർത്താൽ, ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യവച്ചത് 371 റൺസിന്റെ വിജയ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തു നിൽക്കേ നാലാംദിനത്തിലെ മത്സരം അവസാനിച്ചു. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന് ജയിക്കാൻ 350 റണ്‍സ് കൂടി വേണം
ക്ലാസിക് രാഹുല്‍, പന്താക്രമണം
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ചത്. 47 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍. സ്കോര്‍ 92ല്‍ നില്ക്കുമ്പോള് ഗില്‍ (8) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് കെ.എല്‍. രാഹുല്‍ നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട 202-ാം പന്തില്‍ രാഹുല്‍ സെഞ്ചുറിയിലെത്തി. രാഹുലിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. 247 പന്ത് നേരിട്ട് 18 ഫോറിന്റെ സഹായത്തോടെ 137 റൺസ് നേടിയ രാഹുലിനെ ബ്രൈഡൻ കാഴ്സ് ക്ലീൻ ബൗൾഡാക്കി.
നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
വാലറ്റം തവിടുപൊടി
ആദ്യ ഇന്നിംഗ്സിൽനിന്ന് കാര്യമായ മാറ്റം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും ഇല്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ , ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി മാറ്റിനിർത്തിയാൽ രണ്ടക്കം കണ്ടത് കെ.എൽ. രാഹുലും (42), രവീന്ദ്ര ജഡേജയും (11) മാത്രം. രണ്ടാം ഇന്നിംഗ്സിൽ രാഹുൽ (137), പന്ത് (118) എന്നിവർക്കു പുറമേ രണ്ടക്കം കണ്ടത് സായ് സുദർശൻ (30), കരുൺ നായർ (20), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട് ) എന്നിവർ മാത്രമാണ്. രണ്ടാം ഇന്നിംഗ്സിൽ നാലിന് 333 എന്ന നിലയിൽനിന്ന് 364ന് ഇന്ത്യ പുറത്തായി. 31 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്കു നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്.
Tags : India India Vs England 2025 Rishabh Pant Shubman Gill KL Rahul