ADVERTISEMENT
ധാക്ക: പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.3 ഓവറിൽ വെറും 110 റൺസിന് പുറത്തായി.
111 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ബംഗ്ലാ കടുവകൾ 15.3 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. സ്കോർ: പാക്കിസ്ഥാൻ 110/10 (19.3) ബംഗ്ലാദേശ് 112/3 (15.3). ബംഗ്ലാദേശിനെതിരെ ടി20യിൽ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്കോറാണ് ധാക്കയിൽ പിറന്നത്.
കൂടാതെ ബംഗ്ലാദേശിനെതിരെ ടി20യിൽ പാക്കിസ്ഥാൻ ഓൾ ഔട്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. 44 റൺസ് നേടിയ ഫഖർ സമാനാണ് പാക് നിരയിൽ ടോപ്സ്കോറർ. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് മൂന്നും മുസ്താഫിസുർ റഹ്മാൻ രണ്ട് വിക്കറ്റും നേടി.
ബംഗ്ലാദേശിനായി ഓപ്പണർ പർവേസ് ഹുസൈൻ എമോൺ അർധ സെഞ്ചുറി നേടി. താരം 39 പന്തിൽ അഞ്ച് സിക്സറുകളടക്കം പുറത്താകാതെ 56 റൺസ് നേടി. പാക്കിസ്ഥാന് വേണ്ടി സൽമാൻ മിർസ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 1 - 0 മുന്നിലെത്തി.
പർവേസ് ഹുസൈൻ എമോണിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് പാക്കിസ്ഥാൻ ബംഗ്ലാദേശിലെത്തിയിരിക്കുന്നത്.
Tags :