ADVERTISEMENT
പോരാട്ടത്തിന്റെ നാലു ദിനങ്ങള്‍, അഞ്ചാംനാള്‍ തോല്‍വി; ആന്‍ഡേഴ്സ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന്റെ ചുരുക്കെഴുത്ത്. അഞ്ച് സെഞ്ചുറി നേടിയ ഒരു ടീം ചരിത്രത്തില്‍ ആദ്യമായാണ് ടെസ്റ്റ് തോല്ക്കുന്നതെന്നതും ലീഡ്സിലെ ഇന്ത്യന്‍ നാണക്കേടിന് ആക്കം കൂട്ടുന്നു. 1928ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടപ്പോള്‍, ആതിഥേയർ നാല് സെഞ്ചുറി നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ രണ്ടുമായി ടീം ഇന്ത്യ അഞ്ച് സെഞ്ചുറി നേടിയെങ്കിലും ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം നേടി, ഇന്ത്യന്‍ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍...
വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലിനുശേഷം ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്തു ചോര്ന്നിട്ടില്ലെന്നതായിരുന്നു ലീഡ്സിലെ ആദ്യ ഇന്നിംഗ്സിന്റെ പ്രത്യേകത. ഹെഡിംഗ് ലി മൈതാനത്ത് ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന സ്കോര്‍ (471) ഒന്നാം ഇന്നിംഗ്സില്‍ പിറന്നു. യശസ്വി ജയ്സ്വാള്‍ (101), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (147), വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് (134) എന്നിവര്‍ സെഞ്ചുറി നേടി. ഇവരെ മാറ്റിനിര്‍ത്തിയാല്‍ കെ.എല്‍. രാഹുല്‍ (42), രവീന്ദ്ര ജഡേജ (11) എന്നിവര്‍ മാത്രമാണ് ഒന്നാം ഇന്നിംഗ്സില്‍ രണ്ടക്കം കണ്ടത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 430 എന്ന നിലയില്‍നിന്നാണ് 471ല്‍ ഇന്ത്യ പുറത്തായതെന്നതും ശ്രദ്ധേയം. 41 റണ്‍സിനിടെ അവസാന ഏഴു വിക്കറ്റ് നിലംപൊത്തി!
രണ്ടാം ഇന്നിംഗ്സിലും കഥയില്‍ മാറ്റമില്ല. രാഹുല്‍ (137), പന്ത് (118) എന്നിവര്‍ക്കു സെഞ്ചുറി. ശേഷം രണ്ടക്കം അവകാശപ്പെടാനുള്ളത് സായ് സുദര്ശന് (30), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട്), കരുണ്‍ നായര്‍ (20) എന്നിവര്‍ക്കു മാത്രം. ഫലത്തില്‍, നാലിന് 333 എന്ന നിലയില്‍നിന്ന് 364ല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. അവസാന ആറ് വിക്കറ്റ് നഷ്ടമായത് 31 റണ്‍സ് എടുക്കുന്നതിനിടെ.
രണ്ട് ഇന്നിംഗ്സും ഒന്നിച്ചാല്‍ 72 റണ്‍സിനിടെ ഇന്ത്യ നഷ്ടപ്പെടുത്തിയത് 13 വിക്കറ്റ്. രണ്ട് ഇന്നിംഗ്സിലും അഞ്ച് ബാറ്റര്‍മാര്‍ വീതമേ രണ്ടക്കം കടന്നുള്ളൂ എന്നതും ദുരന്തം...
ഫീല്‍ഡിംഗില്‍ ശരാശരിയില്‍ താഴെ മാത്രമായിരുന്നു ഇന്ത്യയുടെ പ്രകടനം. യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മാത്രം രണ്ട് ഇന്നിംഗ്സിലുമായി നാലു ക്യാച്ച് നഷ്ടപ്പെടുത്തി. ഒരു ഗള്ളി ഫീല്‍ഡറിന്റെ ഏറ്റവും മോശം സമയമായി വിശേഷിപ്പിക്കാം. എന്നാല്‍, ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അതിനെ, ഇംഗ്ലീഷുകാരിയായ കാമുകിയോടുള്ള സ്നേഹമാക്കി മാറ്റി. എങ്കിലും ഗാലറിയിലേക്കു തിരിഞ്ഞുള്ള ജയ്സ്വാളിന്റെ നൃത്തച്ചുവടില്‍ നാലു ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ മനഃസ്താപം ഇല്ലായിരുന്നു. പ്ലെയര്‍ ഓഫ് ദ മാച്ച് ആയ ബെന്‍ ഡക്കറ്റ് (149) സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ നില്ക്കുമ്പോഴത്തെ നിര്‍ണായക ക്യാച്ച് ഉള്‍പ്പെടെയാണ് ജയ്സ്വാള്‍ നഷ്ടപ്പെടുത്തിയത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണില്‍ ഇന്ത്യ പരാജയപ്പെട്ട മത്സരത്തില്‍ മൂന്ന് ക്യാച്ച് ജയ്സ്വാള്‍ കളഞ്ഞെന്നതും വിസ്മരിക്കാനാവില്ല.
രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, സായ് സുദര്ശന് എന്നിവരെല്ലാം ക്യാച്ച് നിലത്തിട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടും. ഈ ക്യാച്ചുകള്‍ നിലത്തിട്ടില്ലായിരുന്നെങ്കില്‍ കഥ മാറിമറിയുമായിരുന്നു.
‘വര്‍ക്കായില്ല’ എന്ന ടേം ഇന്ത്യന്‍ ബൗളിംഗ് കോമ്പിനേഷന്‍ അനുയോജ്യം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഷാര്‍ദുള്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ബൗളിംഗ് യൂണിറ്റില്‍ ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ ബുംറ അഞ്ച് വിക്കറ്റ് നേടി, രണ്ടാം ഇന്നിംഗ്സില്‍ വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നേടിയ സിറാജ് രണ്ടാം ഇന്നിംഗ്സില്‍ ഒരെണ്ണംപോലും സ്വന്തമാക്കിയില്ല. രണ്ട് ഇന്നിംഗ്സിലും (3, 2) വിക്കറ്റ് വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണ മാത്രം.
പേസ് ഓള്‍റൗണ്ടറായി ഷാര്‍ദുള്‍ ഠാക്കൂറിനെ എന്തിന് ഉള്‍പ്പെടുത്തി എന്നതു മാത്രം ചോദ്യമായി അവശേഷിക്കുന്നു. രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് റണ്‍സും രണ്ടു വിക്കറ്റും മാത്രം. ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു സാധിച്ചില്ല.
പേസര്‍ അര്‍ഷദീപ് സിംഗ്, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ കരയ്ക്കിരുത്തിയാണ് ഗൗതം ഗംഭീറിന്റെ ചില ‘സ്നേഹ’ പ്രകടനങ്ങള്‍ എന്നതും ശ്രദ്ധേയം. ആ സ്നേഹമാണ് അര്‍ഷദീപിനു പകരം പ്രസിദ്ധ് കൃഷ്ണ ഉള്‍പ്പെടാന്‍ കാരണമെന്നും വിമര്‍ശനമുണ്ട്.
ജസ്പ്രീത് ബുംറ ഉണ്ടല്ലോ; എല്ലാം അദ്ദേഹം ചെയ്തുകൊള്ളും എന്നതായിരുന്നു ഇന്ത്യന്‍ ബൗളിംഗിന്റെ ലീഡ്സ് നിലപാട്. റിവേഴ്സ് സ്വിംഗ്, വേഗവ്യതിയാനം, കൃത്യത എല്ലാം സമന്വയിപ്പിച്ച ബുംറ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് (5/83) വീഴ്ത്തി.
എന്നാല്‍, രണ്ടാം ഇന്നിംഗ്സില്‍ ബുംറയെ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും ഫലപ്രദമായി നേരിട്ടതോടെ ഇന്ത്യക്ക് ഉത്തരമില്ലാതായി. ബുംറ ക്ലിക്ക് ആയാല്‍ മാത്രം ഇന്ത്യയുടെ ബൗളിംഗും ക്ലിക്ക് ആകുന്ന ദയനീയാവസ്ഥ.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് തന്ത്രത്തെ ബാസ് ബോള്‍ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും കണ്ണടച്ചുള്ള ആക്രമണമല്ല അവര്‍ നടത്തുന്നത്, കൃത്യമായി സ്കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തിക്കുന്ന സ്മാര്‍ട്ട് ക്രിക്കറ്റ്. ഇംഗ്ലണ്ടിന്റെ രണ്ട് ഇന്നിംഗ്സിലും ഓരോ സെഞ്ചുറി മാത്രമാണ് പിറന്നത്. ഒന്നാം ഇന്നിംഗ്സില്‍ ഒല്ലി പോപ്പും (106) രണ്ടാം ഇന്നിംഗ്സില്‍ ബെന്‍ ഡക്കറ്റും (149). ഒന്നാം ഇന്നിംഗ്സില്‍ ഒന്നാം നമ്പറായ സാക്ക് ക്രൗളിയും (4) 11-ാമന്‍ ഷൊയ്ബ് ബഷീറും (1 നോട്ടൗട്ട്) മാത്രമായിരുന്നു രണ്ടക്കം കടക്കാതിരുന്നത്. രണ്ടാം ഇന്നിംഗ്സില്‍ ഏഴുപേര്‍ ക്രീസില്‍ എത്തിയതില്‍ ഒല്ലി പോപ്പ് (8), ഹാരി ബ്രൂക്ക് (0) എന്നിവര്‍ മാത്രമാണ് ഒരക്കത്തില്‍ പുറത്തായതെന്നതും ശ്രദ്ധേയം.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ 471ന് എതിരേ 465 അവര്‍ എടുത്തു. 371 വിജയലക്ഷ്യം പിന്തുടര്ന്ന് ഇംഗ്ലണ്ടിന് അഞ്ചാംദിനം വേണ്ടിയിരുന്നത് 350 റണ്‍സായിരുന്നു. അടുക്കും ചിട്ടയോടുംകൂടിയുള്ള ബാറ്റിംഗിലൂടെ അതവര് നേടി...
Tags : India India Vs England 2025 5 reasons for Indias defeat