ADVERTISEMENT
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് തീർത്ത് പറഞ്ഞ് മോഹൻലാൽ. പിന്നാലെ മോഹൻലാൽ തന്നെ വേണമെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കി അമ്മയിലെ അംഗങ്ങളും. ഏതൊക്കെയായാലും ഞായറാഴ്ച നടന്ന അമ്മയുടെ ജനറൽ ബോഡി സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങളാണ്.
മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായത്. അതുവരെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരും.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറൽ ബോഡി തീരുമാനിക്കുമെന്നും രാജിവച്ച ശേഷം അഡ്ഹോക്ക് കമ്മിറ്റിയായി തുടരുന്നവർ തന്നെ വീണ്ടും ഭരണസമിതിയിൽ വരട്ടെ എന്നുമുള്ള ചർച്ചകളായിരുന്നു സജീവം. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ കടുത്ത നിലപാട് സ്വീകരിച്ചു.
20ഓളം പേർ ജനറൽ ബോഡിയിൽ മോഹൻലാലിനു വേണ്ടി ശക്തമായി വാദിച്ചു. മോഹൻലാൽ തുടരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ അംഗങ്ങൾ ഏക സ്വരത്തിൽ പ്രതിഷേധിക്കുന്ന സാഹചര്യം പോലുമുണ്ടായി.
എന്നാൽ നിലപാട് മാറ്റാൻ മോഹൻലാൽ തയാറായില്ല. തിതെരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകൾ നേതൃത്വത്തിലുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് വിവരം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റി മൂന്നു മാസം കൂടി തുടരാനും അതിനു ശേഷം തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്.
താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹൻലാൽ നിലപാടെടുത്തു.
അംഗങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. സംഘടന തെരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതം. മോഹൻലാൽ പറഞ്ഞു.
മോഹൻലാലിനെപ്പോലെയുള്ള ഒരു ഗജവീരനാണ് അമ്മയുടെ പ്രസിഡന്റാകേണ്ടതെന്നു സുരേഷ് ഗോപി പ്രതികരിച്ചു. സംഘടന പ്രതിസന്ധി നേരിട്ടപ്പോൾ പ്രസിഡന്റ് എന്ന നിലയിൽ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായതു മോഹൻലാലിനെ വേദനിപ്പിച്ചുവെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.
നടൻ ബൈജു സന്തോഷ് തന്റെ പ്രസംഗത്തിനിടെ മോഹൻലാൽ തുടരണമെന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ അംഗങ്ങൾ ഒന്നടങ്കം കൈ പൊക്കി.
യോഗത്തിൽ പ്രസംഗിച്ച ഇരുപതിലേറെപ്പേർ മോഹൻലാൽ തുടരണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചു നിന്നു. സമ്മർദം മുറുകിയപ്പോൾ ‘ഇനിയും സമയമുണ്ടല്ലോ, മത്സരിക്കുന്ന കാര്യമൊക്കെ പിന്നീടു തീരുമാനിക്കാമല്ലോ’ എന്നു അദ്ദേഹം പ്രതികരിച്ചു.
Tags : mohanlal