ADVERTISEMENT
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളുടെ മുഖം വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം ചൊരിയുന്നതെന്ന് സുപ്രിയ കുറിച്ചു.
മുൻപ് തനിക്കെതിരെ സൈബർ ബുള്ളിയിംഗ് നടത്തി മരിച്ചു പോയ അച്ഛനെക്കുറിച്ച് വരെ മോശം കമന്റുകൾ ചെയ്ത സ്ത്രീയെ കണ്ടെത്തി എന്ന് സുപ്രിയ മേനോൻ വെളിപ്പടുത്തിയിരുന്നു. എന്നാൽ അവരുടെ പേരോ മുഖമോ അന്ന് പങ്കുവച്ചിരുന്നില്ല.
ഇവരുടെ മുഖം വെളിപ്പെടുത്താത്തതും ഇതുവരെ പരാതിയുമായി പോകാത്തതും ഇവർക്കൊരു ചെറിയ മകനുള്ളതുകൊണ്ടാണ്. ഫിൽറ്റർ ഇട്ടിരിക്കുന്ന ഈ മുഖംപോലും ഇവരുടെ ഉള്ളിലെ വെറുപ്പ് മറയ്ക്കാൻ പര്യാപ്തമല്ല എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ക്രിസ്റ്റിന എന്ന വ്യക്തിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് സുപ്രിയ മേനോൻ കുറിച്ചു.
ഇത് ക്രിസ്റ്റിന എൽദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിളെല്ലാം മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി. ഇവർ നിരന്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകൾ ഇടുകയും ഞാൻ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്.
വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു, പക്ഷേ അവർക്ക് ഒരു ചെറിയ മകനുള്ളതിനാൽ പ്രതികരിക്കേണ്ട എന്നുകരുതി വിട്ടയയ്ക്കുകയായിരുന്നു. ഇവർ ഇപ്പോൾ ഇട്ടിരിക്കുന്ന ഫിൽട്ടർ പോലും 2018 മുതൽ അവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്നതുമായ വൃത്തികേടും മറയ്ക്കാൻ പര്യാപ്തമല്ല.’’ സുപ്രിയ മേനോൻ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള നിരന്തരമായി അധിേക്ഷപിക്കുന്ന ആളെ കണ്ടെത്തിയെന്നും ആളൊരു നഴ്സ് ആണെന്നും മുൻപ് സുപ്രിയ മേനോൻ 2023ൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു.
“നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിംഗ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വർഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വർഷങ്ങളായി ഒന്നിൽ കൂടുതൽ ഫേക്ക് ഐഡികളിൽ നിന്നും സോഷ്യൽ മീഡിയയിൽ, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബർ ബുള്ളിയിംഗ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി ഞാനത് കാര്യമാക്കാതെ വിട്ടതാണ്.
എങ്കിലും ഒടുവിൽ ഞാൻ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിർന്നത്. രസകരമായൊരു സംഗതി എന്തെന്നാല് അവളൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യണോ അതോ അവരെ പൊതുവിടത്തിൽ കൊണ്ടുവരണോ?’’സുപ്രിയ അന്ന് കുറിച്ച വാക്കുകൾ.
വർഷങ്ങൾക്കുശേഷവും സൈബർ ബുള്ളിയിംഗ് തുടർന്നതോടെയാണ് യുവതിയുടെ മുഖവും പേരു വിവരങ്ങളും വെളിപ്പെടുത്താൻ സുപ്രിയ തീരുമാനിച്ചത്.
Tags : supriya menon