ADVERTISEMENT
ആരോഗ്യവകുപ്പിന്റെയും അനുബന്ധ വിഭാഗങ്ങളുടെയും വിശദമായ പഠനമാണ് അടിയന്തരാവശ്യം. ഒപ്പം, ജനങ്ങൾക്കുവേണ്ടി കേരള സർക്കാരിനു കീഴിലുള്ള ആരോഗ്യസേവനപ്രവർത്തനം പുനഃസംഘടിപ്പിക്കുന്നതിനുള്ള ഗൗരവമായ ശ്രമം ആരംഭിക്കുകയും വേണം. ഫലപ്രദമായ ഒരു മാനേജ്മെന്റ് ഇല്ലെങ്കിൽ, പൊതുജനങ്ങൾക്ക് ശരിയായ വൈദ്യസഹായമെന്നത് വിദൂരസ്വപ്നമായേക്കാം.
ബജറ്റിൽ അനുവദിച്ച ഫണ്ടിൽ ഗണ്യമായ കുറവുണ്ടായി. യഥാർഥത്തിൽ 400 കോടി രൂപ അനുവദിച്ചിരുന്നിടത്ത്, 145 കോടി രൂപ വെട്ടിക്കുറച്ച് 254.35 കോടി രൂപയാണ് ഒടുവിൽ നൽകിയത്. കൂടാതെ, സാമ്പത്തിക വർഷാവസാനത്തോടെ മെഡിക്കൽ കോളജുകളുടെ വികസനത്തിനായി അനുവദിച്ച 217 കോടി രൂപ 157 കോടിയായും കുറച്ചു. ഫണ്ട് കുറച്ചതിനാൽ പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞില്ല. ജില്ലാതല ജനറൽ ആശുപത്രികൾക്കുപോലും സമാനമായ അവസ്ഥ നേരിടേണ്ടിവന്നു. ഡോ. ഹാരിസ് പറഞ്ഞതനുസരിച്ച്, അഞ്ചു മാസംമുമ്പ് ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾക്കായി മന്ത്രിക്ക് ഒരു പരാതി നൽകിയിരുന്നു.
പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. ഇത് രോഗികൾക്കു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഗുരുതരമായ വിഷയമാണ്. ഈ പരാതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അധികാരികളുടെ പക്കലുണ്ട്. ഉപകരണങ്ങൾ ലഭിച്ചില്ലെങ്കിൽ ശസ്ത്രക്രിയകൾ റദ്ദാക്കേണ്ടിവരും. പല കേസുകളിലും ഓർഡർ നൽകിയതിനുശേഷവും അതു ലഭിക്കാൻ മാസങ്ങളെടുക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങൾ രോഗികളെയും ഡോക്ടർമാരെയും ആശുപത്രികളെയും കുഴപ്പത്തിലാക്കും.
സിസ്റ്റത്തിന്റെ പരാജയമോ
സ്വകാര്യ ആശുപത്രികളെപ്പോലെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങൾ ഉടനടി വാങ്ങാൻ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നം വിശദമായി പരിശോധിക്കും. ഇത് സിസ്റ്റത്തിന്റെ പരാജയമാണോ?
രോഗികൾക്ക് അടിയന്തരശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടർമാർക്ക് തോന്നിയാൽ, സിസ്റ്റം സ്വയം തിരുത്തും. രോഗികളിൽനിന്നു പണം വാങ്ങാത്ത ഡോ. ഹാരിസ് അങ്ങനെയൊരു കഠിനാധ്വാനിയായ ഡോക്ടറാണെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ബജറ്റ് വിഹിതം ഗണ്യമായി കുറയുകയും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതി വൈകുകയും ചെയ്താൽ, അത് ആശുപത്രിയുടെ പ്രതിച്ഛായയെയും ഡോക്ടർമാരുടെ മതിപ്പിനെയും മോശമായി ബാധിക്കും എന്നതാണ്.
എന്തായാലും, ഡോ. ഹാരിസിന്റെ ആവശ്യങ്ങൾ നാലംഗ വിദഗ്ധസമിതി പരിശോധിക്കും. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ഡി. പദ്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി, കോട്ടയം സർക്കാർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കേടായ ലിത്തോക്ലാസ്റ്റ് പ്രോബ് കാരണം നാല് ശസ്ത്രക്രിയകൾ നടത്താൻ കഴിഞ്ഞില്ലെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽനിന്ന് റിപ്പോർട്ട് തേടി.
പ്രതിഷേധം ഫലിച്ചു
ഡോ. ഹാരിസിന്റെ പ്രതിഷേധത്തിന് ഗുണകരമായ പ്രതികരണമുണ്ടായി. ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിലെത്തുകയും ശസ്ത്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തു. ജൂലൈ ഒന്നിന് ഹൈദരാബാദിൽനിന്ന് രണ്ട് യൂണിറ്റുകൾ എത്തി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതി പുതിയ ഉപകരണങ്ങൾ വാങ്ങേണ്ടത് അത്യാവശ്യമാണെന്നു കണ്ടെത്തുകയും ചെയ്തു.
കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും ഈ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, ഡോ. ഹാരിസ് പ്രതികൂല റിപ്പോർട്ടുകളൊന്നുമില്ലാത്ത, ആത്മാർഥതയുള്ള സർക്കാർ ജീവനക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള കേരള ആരോഗ്യമേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി. ചില പരാതികൾ ഉണ്ടായാൽ പോലും, നമ്മുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശത്രുക്കൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ അത് പരസ്യമാക്കരുത്.
ഇത്തരം കാര്യങ്ങൾ പരസ്യമാക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് തെറ്റായ ചിത്രം നൽകും. എല്ലാം ശരിയാണെന്ന് ആർക്കും പറയാൻ കഴിയില്ല, എന്നാൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ക്രമീകരണങ്ങൾ കാരണം ബുദ്ധിമുട്ടുള്ള കേസുകൾപോലും തൃപ്തികരമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇത് വിചിത്രം!
ഈ സംഭവങ്ങൾക്കുശേഷം ഡോ. ഹാരിസ് പത്ത് രോഗികളെ പരിശോധിച്ചു. അതിൽ ആറ് കേസുകളിലും പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു.ഡോ. ഹാരിസ് മാർച്ചിൽത്തന്നെ ഉപകരണങ്ങളുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ആശുപത്രി അധികൃതർ ജൂൺ 19ന് മാത്രമാണ് പർച്ചേസ് ഓർഡർ നൽകിയതെന്നാണ് വിവരം. ഇത് വിചിത്രമായി തോന്നുന്നു.
കോൺഗ്രസ് പ്രതിഷേധം
കോൺഗ്രസ് പാർട്ടി മെഡിക്കൽ കോളജുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ആരോഗ്യമേഖലയിലെ തിരിച്ചടി പഠിക്കാൻ ഒരു യുഡിഎഫ് ഹെൽത്ത് കമ്മീഷനും രൂപീകരിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയെയും ശസ്ത്രക്രിയകളെയും ഉപകരണങ്ങളില്ലാത്തത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സത്യം പറഞ്ഞ ഡോ. ഹാരിസ് ധീരതയുടെ പ്രതീകമായി മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആരോഗ്യമേഖലയിലെ സർക്കാരിന്റെ നിഷ്ക്രിയത്വം പുറത്തുകൊണ്ടുവരാൻ തിരിച്ചടി ഭയന്നു പലരും പരസ്യമായി മുന്നോട്ടു വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം, സർക്കാർ ന്യായീകരണങ്ങളിലും പിആർ മാനേജ്മെന്റ് പരിപാടികളിലുമാണു ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിആർ ജോലികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ആരോഗ്യമേഖലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളെ കൂടുതൽ കാലം ബുദ്ധിമുട്ടിക്കാൻ കഴിയില്ല. എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നുകളുടെ കുറവ് ഗുരുതരമായ പ്രശ്നമാണ്. ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം കേരള നിയമസഭയിൽ പറഞ്ഞതെല്ലാം ശരിയാണെന്നും തെളിഞ്ഞിരിക്കുന്നു. പ്ലാൻ ഫണ്ടും കുറയ്ക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
സർക്കാർ ആശുപത്രികളിലെ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണം. സ്വന്തം ആരോഗ്യപ്രശ്നങ്ങൾക്കായി സംസ്ഥാനത്തിനു പുറത്തുള്ള ആശുപത്രികളിലേക്കു പോകാൻ പൊതുജനങ്ങളെ നിർബന്ധിക്കരുത്.