ADVERTISEMENT
കൊച്ചി: സമുദായ സംഘടനയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി സമചിത്തതയോടും സഹിഷ്ണുതയോടും കൂടി സംസാരിക്കേണ്ടത് പൊതുസമൂഹത്തിന്റെ സമാധാനത്തോടെയുള്ള സഹവർത്തിത്വത്തിന് അനിവാര്യമാണെന്ന് കത്തോലിക്ക കോൺഗ്രസ്. നിരുത്തരവാദപരമായ പ്രസ്താവനകൾ ആരു നടത്തിയാലും അതു കേരളീയ പൊതുസമൂഹം അവഗണനയോടെ തള്ളിക്കളയും.
സമുദായനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് സമുദായാംഗങ്ങളെ ഉപദേശിക്കാം. അവരുടെ വളർച്ചയ്ക്കുവേണ്ടി പ്രായോഗിക നിർദേശങ്ങൾ നൽകാം. എന്നാൽ, ഇതര സമുദായങ്ങളെ ഇകഴ്ത്തിക്കൊണ്ടോ ഇല്ലാതാക്കണമെന്ന ധ്വനിയോടെയോ സംസാരിച്ചാൽ അതു നഗ്നമായ വർഗീയതയാണെന്ന് തുറന്നുപറയാതെ വയ്യ. സ്വന്തം സമുദായത്തിനുവേണ്ടി വാദിക്കുന്നതും അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതും തെറ്റല്ല. പക്ഷേ ഇതര സമുദായങ്ങളെ ഇകഴ്ത്തി കാണിച്ചുകൊണ്ടും അപഹാസ്യമായ താരതമ്യംകൊണ്ടും ജുഗുപ്സാവഹമായ ധ്വനിയോടെ തന്റെ സമുദായം മാത്രം മതി ഇവിടെ എന്നു ചിന്തിക്കുകയും യാതൊരു ഉളുപ്പുമില്ലാതെ പറയുകയും ചെയ്യുന്നത് വർഗീയതതന്നെയാണ്.
രാഷ്ട്രീയകാര്യങ്ങളിൽ സാധാരണക്കാർക്കുവേണ്ടിയാണ് ക്രൈസ്തവ സമുദായ നേതാക്കൾ സംസാരിക്കാറുള്ളത്. മുനമ്പം വിഷയം, മലയോരമേഖലയിലെ കർഷകരുടെ പ്രശ്നം, കുട്ടനാട് നെൽകർഷകരുടെ വിഷയം, വന്യജീവി ആക്രമണം എന്നിവയൊക്കെ ക്രൈസ്തവരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ഇടപെടുമ്പോഴും സാധാരണക്കാരന്റെ വിഷയങ്ങൾക്കു പരിഹാരം കാണാൻ നേതൃത്വം ഏറ്റെടുക്കുമ്പോഴും ക്രൈസ്തവരോടും ഇതര സമുദായ അംഗങ്ങളോടും അസൂയ തോന്നിയിട്ടു കാര്യമില്ല.
എവിടെയാണ് ക്രൈസ്തവസഭാ നേതൃത്വം അന്യായമായി ഇടപെട്ട് അനർഹമായ എന്തെങ്കിലും മറ്റു സമുദായക്കാരിൽനിന്നു വെട്ടിപ്പിടിച്ചിട്ടുള്ളതെന്നു വെള്ളാപ്പള്ളി വ്യക്തമാക്കണം. അധികാരത്തിന്റെ അപ്പക്കഷണം നീട്ടിയാൽ സമചിത്തത നഷ്ടപ്പെടുന്നവരല്ല ക്രൈസ്തവ നേതൃത്വമെന്നു വെള്ളാപ്പള്ളി നടേശൻ മനസിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
Tags :