ADVERTISEMENT
തിരുവനന്തപുരം: ഇന്ധന കുറവിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി.
എയർ ഇന്ത്യയുടെ ഹാങ്ങറിൽ നിന്ന് വിമാനത്തെ പുഷ് ബാക്ക് ട്രാക്ടർ ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും ഓക്സിലറി പവർ യൂണിറ്റിന്റെ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചു.
സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാർ, ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ അകമ്പടിയോടെയാണ് വിമാനത്തെ പുറത്തേക്ക് കൊണ്ടുവന്നത്. ബ്രിട്ടണിൽ നിന്നെത്തിച്ച ടോ ബാർ ഉപയോഗിച്ച് വിമാനത്തെയും ട്രാക്ടറിനെയും ബന്ധിച്ചാണ് വിമാനം കൊണ്ടുപോകുന്നത്.
എപ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിമാനത്തിന്റെ അറ്റകുറ്റപ്പണികള് നടത്തിയതിന് ശേഷമുള്ള പരീക്ഷണ പറക്കലാണ് ഇന്ന് നടത്തുക. ഇതിന് ശേഷമെ എഫ്-35 വിമാനം യുകെയിലേക്ക് പോകു.
ജൂൺ 14ന് ഇന്ധനക്കുറവിനെത്തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി എഫ് 35 ഇറക്കിയതെങ്കിലും പിന്നീട് വിമാനത്തിന്റെ ആക്സിലറി പവർ യൂണിറ്റിലുണ്ടായ തകരാറാണ് പറക്കാൻ സാധിക്കാത്തതിനു കാരണമെന്ന് വ്യക്തമായി.
എഫ് 35 ബിയുടെ മാതൃകപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും അവർക്ക് തകരാർ പരിഹരിക്കാൻ സാധിച്ചില്ല. രണ്ടു തവണ എൻജിൻ ഓണാക്കി ശ്രമിച്ചെങ്കിലും വിമാനം പറന്നുയർന്നില്ല. പിന്നീട് ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധർ എത്തിയാണ് ഇപ്പോൾ പ്രശ്ങ്ങൾ പരിഹരിച്ചിരിക്കുന്നത്.
Tags :