ADVERTISEMENT
ദുബായ്: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ധാരണ നടപ്പായതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. 12 ദിവസത്തിനുശേഷം ആദ്യമായി ഇരു രാജ്യത്തും മിസൈലാക്രമണമില്ലാത്ത രാത്രിയാണ് കടന്നുപോയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിലാണ് വെടിനിർത്തൽ സാധ്യമായത്. വെടിനിർത്തൽ ആദ്യം പാളിയെങ്കിലും ട്രംപ് രൂക്ഷമായ ഭാഷയിൽ ഇസ്രയേലിനെയും ഇറാനെയും വിമർശിച്ചതോടെ ധാരണ നിലവിൽ വന്നു.
ഇറാനിലും ഇസ്രയേലിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ മുന്പത്തേതുപോലെയായി. ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്നലെ മൂന്നു പേരെ ഇറാനിൽ തൂക്കിലേറ്റി. ചാരവൃത്തി ആരോപിച്ച് എഴുനൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
“എല്ലാം നന്നായി പോകുന്നു” എന്നാണ് നെതർലൻഡ്സിൽ നാറ്റോ സമ്മേളനത്തിനെത്തിയ ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞത്. അതേസമയം, ആണവപദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ആണവ ഏജൻസിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാൻ തീരുമാനിച്ചിട്ടുണ്ട്. വർഷങ്ങളായി ഇറാന്റെ ആണവപദ്ധതികൾക്കു മേൽനോട്ടം വഹിച്ചിരുന്നത് വിയന്ന ആസ്ഥാനമായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയായിരുന്നു.
ഇതിനിടെ, ഇറാനിലെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നിട്ടില്ലെന്ന പെന്റഗൺ റിപ്പോർട്ട് പുറത്തുവന്നത് വിവാദത്തിനിടയാക്കി. എന്നാൽ, ഇതു നിഷേധിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
തകർക്കപ്പെട്ട ആണവകേന്ദ്രങ്ങളിലെത്തി മൊസാദ് ഏജന്റുമാർ നാശനഷ്ടം വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ ദശകങ്ങളോളം പിറകോട്ടടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
Tags :