ADVERTISEMENT
കീവ്: റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിലെ വത്തിക്കാൻ നുൺഷ്യേച്ചറിനു കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന റഷ്യന്‍ ആക്രമണത്തിലാണ് നാശനഷ്ടമുണ്ടായത്.
ആക്രമണത്തിൽ എംബസിയുടെ മേൽക്കൂരയ്ക്കും പാർക്കിംഗ് ഗാരേജിനും കേടുപാടുകൾ സംഭവിച്ചതായും റഷ്യ- യുക്രെയ്ൻ യുദ്ധം വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ ഭീകരതയ്ക്ക് അയവു വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളെന്നും അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. വിസ്വൽദസ് കുൽബൊക്കാസ് ആരോപിച്ചു.
ആളപായങ്ങളോ മറ്റും ഉണ്ടായില്ലെന്നത് ആശ്വാസകരമാണ്. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇരകളാകുന്ന സഹോദരങ്ങൾക്കുവേണ്ടി ദിവസവും പ്രഭാതത്തിൽ ബലിയർപ്പിക്കുന്നത് തുടരുകയാണെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
തുടരെയുള്ള ഡ്രോൺ ആക്രമണങ്ങൾ മൂലം ആളുകൾക്ക് കൃത്യമായി ജോലികൾ ചെയ്യാൻ കഴിയാത്തതും ഏറെ വിഷമകരമാണ്. തകർന്ന റോഡുകൾ യാത്രാതടസം ഉണ്ടാക്കുന്നുണ്ട്. മിസൈലുകളുടെയും ഡ്രോണുകളുടെയും ഇന്ധനത്തിന്റെ വിഷവസ്തുക്കൾ നഗരം മുഴുവൻ വ്യാപിക്കുന്നതിനാൽ വായു മലിനീകരിക്കപ്പെടുകയും നിരവധിയാളുകൾക്ക് അത് അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
ആക്രമണങ്ങളുടെ തീവ്രത വർധിക്കുന്ന പശ്ചാത്തലത്തില്‍ ഏവരുടെയും പ്രാർഥന അഭ്യർഥിക്കുകയാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ നടന്ന ഡ്രോൺ ആക്രമണങ്ങളിലും മിസൈൽ വർഷത്തിലും കീവ് നഗരത്തിലെ വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
Tags :