ADVERTISEMENT
ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് മേൽ നടന്ന യുഎസ് ആക്രമണം അവയെ തകർത്തിട്ടില്ലെന്നും ആണവപദ്ധതിയെ ഏതാനും മാസങ്ങൾ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്തതെന്നും പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ പുറത്തുവന്നു.
ആദ്യമിറങ്ങിയ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ വിലയിരുത്തൽ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതപ്പെടുന്നു. ആക്രമണം ഇറാന്റെ ആണവപദ്ധതിയെ തകർത്തുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്.
എന്നാൽ ഇത്തരമൊരു വിലയിരുത്തൽ ഉണ്ടായിരുന്നുവെങ്കിലും അതിനോടു യോജിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് സിഎൻഎന്നിനോട് പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റാണ്. രഹസ്യരേഖയായി സൂക്ഷിച്ചിരുന്ന ഇത് ഇന്റലിജൻസിലെ ആരോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. പ്രസിഡന്റിനെ കരിവാരിത്തേക്കാനും ആക്രമണങ്ങൾ നടത്തിയ ധീരരായ പൈലറ്റുകളെ ചെറുതാക്കാനുമുള്ള നീക്കമാണിത്. 30,000 പൗണ്ടുള്ള പതിനാല് ബോംബുകൾ വർഷിച്ചാൽ സന്പൂർണനാശമാണുണ്ടാകുകയെന്ന് എല്ലാവർക്കുമറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനികാക്രമണമാണ് യുഎസ് നടത്തിയതെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.
Tags : USA iran attack donald trump