ADVERTISEMENT
കീവ്: റഷ്യൻ വ്യോമാക്രണം തടയാനുള്ള ശ്രമത്തിനിടെ യുക്രെയ്ൻ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. 477 ഡ്രോണുകളും 60 മിസൈലുകളുമാണ് റഷ്യൻ സേന യുക്രെയ്നു നേർക്ക് പ്രയോഗിച്ചത്.
വ്യോമപ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇവയെ വെടിവച്ചിടാൻ ശ്രമിച്ചു. ഈ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന എഫ്-16 വിമാനം തകരാറിലായി എന്നാണ് യുക്രെയ്ൻ സേന അറിയിച്ചത്. വിമാനം ജനവാസ കേന്ദ്രത്തിൽ വീഴാതിരിക്കാൻ പൈലറ്റ് ശ്രമിച്ചു. എന്നാൽ പാരഷൂട്ട് ഉപയോഗിച്ചു വിമാനത്തിൽനിന്നു രക്ഷപ്പെടാൻ പൈലറ്റിനു കഴിഞ്ഞില്ലെന്നും അറിയിപ്പിൽ പറയുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനം തകരുന്ന മൂന്നാമത്തെ സംഭവമാണിത്. യൂറോപ്യൻ സഖ്യകക്ഷികളാണ് ഈ യുദ്ധവിമാനങ്ങൾ യുക്രെയ്നു നല്കിയത്.
ഇതിനിടെ, റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ യുക്രെയ്നിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഏഴു പേർക്കു മാത്രമേ പരിക്കേറ്റുള്ളൂ. ആറ് സ്ഥലങ്ങളിലായി ജനവാസ കേന്ദ്രങ്ങളടക്കം നശിച്ചു. യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ പാശ്ചാത്യ ശക്തികൾ സഹായിക്കണമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അഭ്യർഥിച്ചു.
Tags :