ADVERTISEMENT
ടോക്കിയോ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒന്പതു പേരെ കൊലപ്പെടുത്തിയ ‘ട്വിറ്റർ കില്ലർ’ എന്നറിയപ്പെടുന്ന തകാഷിറോ ഷിറെയ്ഷിയുടെ (34) വധശിക്ഷ ജപ്പാൻ നടപ്പിലാക്കി. ടോക്കിയോ തടവറയിൽവച്ച് ഇയാളെ തൂക്കിലേറ്റുകയായിരുന്നു.
2017ൽ ഇയാൾ എട്ടു യുവതികളെയും ഒരു യുവാവിനെയും കൊലപ്പെടുത്തിയെന്നാണു കേസ്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ (ഇപ്പോഴത്തെ എക്സ്) ആത്മഹത്യാപ്രവണത വെളിപ്പെടുത്തി പോസ്റ്റിട്ടവരായിരുന്നു ഇയാളുടെ ഇരകൾ.
മരിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ഇരകളെ തന്റെ അപ്പാർട്ട്മെന്റിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇരകൾക്കൊപ്പം താനും മരിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.
ഇരുപത്തിമൂന്നുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സമാ നഗരത്തിലെ ഷിറെയ്ഷിയുടെ അപ്പാർട്ട്മെന്റിൽ പോലീസ് പരിശോധന നടത്തിയതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. തലയോട്ടികളും മാസം നീക്കിയ അസ്ഥികളും വസതിയിൽ കണ്ടെത്തി.
കൊല്ലപ്പെട്ടവരെല്ലാം 15നും 26നും ഇടയിൽ പ്രായമുള്ളവരാണ്. ഷിറെയ്ഷി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
Tags :