ADVERTISEMENT
ടെക്സസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്തുകല്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ ഇതു ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് നിയമം.
സംസ്ഥാനത്തെ പബ്ലിക് എലമെന്ററി അല്ലെങ്കിൽ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികളില്‍ പത്തു കല്പനകളുടെ ഫ്രെയിം ചെയ്ത പകർപ്പ് തൂക്കിയിടണമെന്ന് നിയമനിർമാണം ആവശ്യപ്പെടുന്നു. കഴിഞ്ഞ 21ന് ഗവര്‍ണര്‍ ഒപ്പിട്ട നിയമപ്രകാരം, കല്പനകളുടെ പ്രദർശനത്തിൽ മറ്റ് ഉള്ളടക്കങ്ങള്‍ ഉൾപ്പെടുത്താൻ കഴിയില്ല.
ഓരോ പകർപ്പിനും കുറഞ്ഞത് 16 ഇഞ്ച് വീതിയും 20 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം. ക്ലാസ് മുറിയിൽ എവിടെനിന്നും ശരാശരി കാഴ്ചയുള്ള ഒരാൾക്കു വായിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ടെക്സസ് സെനറ്റർ ഫിൽ കിംഗ് അവതരിപ്പിച്ച ബിൽ കഴിഞ്ഞ മാർച്ച് 19നാണ് സെനറ്റിൽ പാസാക്കിയത്.
“നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു” എന്ന ഒന്നാം പ്രമാണം മുതൽ എല്ലാ സ്കൂളുകളും ഉപയോഗിക്കേണ്ട പത്തു കല്പനകളുടെ പദപ്രയോഗങ്ങൾ അധികൃതര്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
സീനായ് മലമുകളില്‍വച്ച് ദൈവം മോശയ്ക്കു നൽകിയ കല്പനകൾ ക്രൈസ്തവരെ കൂടാതെ യഹൂദരുൾപ്പെടെ നിരവധി വിഭാഗങ്ങള്‍ ധാർമിക അടിത്തറയായി ഉപയോഗിക്കുന്നുണ്ട്. പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സെപ്റ്റംബർ ഒന്നിന് ടെക്സസിൽ ഈ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ അമേരിക്കയില്‍ ക്രിസ്തീയതയ്ക്കു വലിയ രീതിയില്‍ മുന്‍തൂക്കം നല്കുന്ന സംസ്ഥാനമാണു ടെക്സസ്.
Tags :