ADVERTISEMENT
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിനടുത്ത് അൽദുവൈലയിലെ സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു.
ഡമാസ്കസിനടുത്ത് സുരക്ഷാസേന നടത്തിയ റെയ്ഡിലാണു പ്രതികൾ പിടിയിലായതെന്നും ഇവരിൽനിന്നു സ്ഫോടകവസ്തുക്കളും രക്തം പുരണ്ട മോട്ടോർ ബൈക്കും കണ്ടെടുത്തതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം, ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ബന്ധമുള്ള സുന്നി മുസ്ലിം തീവ്രവാദസംഘടനയായ സരയ അൻസാർ അൽ-സുന്ന ഏറ്റെടുത്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിശുദ്ധ കുർബാനയ്ക്കിടെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 30ഓളം പേർ മരിക്കുകയും 63 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് പള്ളിയിലുണ്ടായ ആക്രമണവിവരം ഏറെ ദുഃഖത്തോടെയാണു ശ്രവിച്ചതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവർക്കുവേണ്ടിയും പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കുവേണ്ടിയും പ്രാർഥിക്കുന്നുവെന്നും ടെലിഗ്രാം സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. സിറിയയെ വീണ്ടും അസ്ഥിരതയിലേക്കും അസമാധാനത്തിലേക്കും കൊണ്ടുപോകാൻ തീവ്രവാദികളെ അനുവദിക്കില്ലെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞു.
ആക്രമണത്തെ സിറിയയിലെ വിവിധ മുസ്ലിം സംഘടനകൾ അപലപിച്ചു. ഭീകരതയെ ഇല്ലായ്മ ചെയ്യാനുള്ള സിറിയൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ജോർദാൻ അറിയിച്ചു.
Tags :