ADVERTISEMENT
ഫ്ലോറിഡ: പുതുചരിത്രമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ത്രിവർണ പതാക പാറുന്നു. 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമേകി ഐഎസ്ആർഒയുടെ ബഹിരാകാശസഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സഞ്ചാരികളുമായി ഡ്രാഗൺ പേടകം ബഹിരാകാശനിലയവുമായി സന്ധിച്ചു.
28 മണിക്കൂർ സഞ്ചരിച്ച് ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 4.01ന് ഡോക്കിംഗ് പ്രക്രിയയും പിന്നാലെ ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചറും പൂർത്തിയാക്കി. തുടർന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5.53ന് യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പ്രവേശിച്ചു. നിലയത്തിൽ നിലവിലുള്ള ഏഴു സഞ്ചാരികൾ ഏറെ ആവേശത്തോടെയാണു ശുഭാംശുവിനെയും സംഘത്തെയും വരവേറ്റത്.
പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റെയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങൾ ആക്സിയം സ്പേസിന്റെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്തു. ഇനിയുള്ള 14 ദിവസം ആക്സിയം ദൗത്യസംഘാംഗങ്ങള്‍ക്ക് ഐഎസ്എസില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്കുശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് 12.01നായിരുന്നു ആക്സിയം-4 ദൗത്യത്തെ വഹിച്ച സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് കുതിച്ചുയർന്നത്.
റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രാസംഘം സഞ്ചരിച്ചത്.ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍.
Tags :