ADVERTISEMENT
മസ്കറ്റ്: ഒമാൻ ആദായ നികുതി (ഇൻകം ടാക്സ്) ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമായി. 2028 മുതലാകും ആദായ നികുതി ഈടാക്കൽ പ്രാബല്യത്തിൽ വരുക. അഞ്ചു ശതമാനം നികുതിയാണ് ഏർപ്പെടുത്തുക. 42,000 റിയാലിനു (1,09,000 ഡോളർ) മുകളിൽ വാർഷിക വരുമാനമുള്ളവരെയാണ് പുതിയ നികുതി ബാധിക്കുക.
ഇത് ഏറ്റവും ഉയർന്ന വരുമാനക്കാരായ ഒരു ശതമാനം പേരെയാണ് ബാധിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഒമാനി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സാമൂഹിക ചെലവുകൾ കുറയാതെ നോക്കുകയുമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് സാന്പത്തിക മന്ത്രി സെയ്ദ് ബിൻ മുഹമ്മദ് അൽസഖ്രി പറഞ്ഞു.
ആറ് രാഷ്ട്രങ്ങളുടെ ഗൾഫ് കോർപറേഷൻ കൗണ്‍സിലിലെ (ജിസിസി) ഒരു രാജ്യവും ആദായനികുതി ഈടാക്കാത്ത സാഹചര്യത്തിലാണ് ഈ മേഖലയിൽ ഒമാൻ മാറ്റമുണ്ടാക്കിയത്. വർഷങ്ങളായി തുടരുന്ന നികുതിരഹിത നയം ഉയർന്ന ശന്പളം തേടുന്ന വിദേശ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒമാന്റെ പുതിയ തീരുമാനം പ്രാധാന്യമുള്ളതാണ്.
മിക്ക ജിസിസി രാജ്യങ്ങൾക്കും ശക്തമായ സാന്പത്തിക സ്ഥിതിയുണ്ടെങ്കിലും സൗദി അറേബ്യയും ബഹ്റൈനും ഈ വർഷം കമ്മി നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്. ഫോസിൽ ഇന്ധനങ്ങൾക്കുള്ള ആഗോള ആവശ്യം കുറയുന്നതിനാൽ ഈ രാജ്യങ്ങൾക്ക് ആദായനികുതി ഈടാക്കൽ ആവശ്യമായി വന്നേക്കാം എന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറഞ്ഞു.
മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ എണ്ണവരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനായി ഒമാനും പരിഷ്കാരങ്ങൾ പിന്തുടരുകയാണ്. സന്പദ്വ്യവസ്ഥയ്ക്ക് മറ്റു വരുമാന സ്രോതസുകൾ നേടുന്നതിനായി കഴിഞ്ഞ വർഷം സ്വകാര്യവത്കരണം ഉൾപ്പെടെ നടപ്പാക്കിയിരുന്നു. രാജ്യത്തിന്റെ ഉൗർജ കന്പനിയുടെ പര്യവേക്ഷണ, ഉത്പാദന യൂണിറ്റിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ രണ്ടു ബില്യണ്‍ ഡോളറിന്റെ റിക്കാർഡ് തുക സമാഹരിച്ചു.
2023ൽ 29.3 ബില്യണ്‍ ഡോളറിന്റെ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തു. ചൈനയാണ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് പെട്രോളിയം കയറ്റുമതി ചെയ്യുന്ന 15-ാമത്തെ രാജ്യമാണ് ഒമാൻ.
Tags : Oman income tax