ADVERTISEMENT
റ്റി.സി. മാത്യു
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും. തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാേ ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.
Tags : Israel-Iran War trump