ADVERTISEMENT
ദുബായ്: പശ്ചിമേഷ്യയിലെ 12 ദിവസം നീണ്ട സംഘർഷത്തിനു താത്കാലിക വിരാമമിട്ട് ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ഇന്നലെ പ്രാബല്യത്തിലായി. ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെടിനിർത്തലുണ്ടായതായി തിങ്കളാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു എന്നാൽ, ഇസ്രയേലും ഇറാനും പരസ്പരം മിസൈൽ ആക്രമണം തുടങ്ങിയതോടെ വെടിനിർത്തൽധാരണ സംശയത്തിലായി. ട്രംപിൽനിന്ന് രൂക്ഷവിമർശനം ഉണ്ടായതോടെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചത്. പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകുമെന്ന വാർത്ത പുറത്തുവന്നതോടെ എണ്ണവിലയിൽ ഗണ്യമായ കുറവുണ്ടായി.
""ഇസ്രയേൽ ഇറാനെ ആക്രമിക്കില്ല. എല്ലാ വിമാനങ്ങളും തിരിച്ചെത്തും. വെടിനിർത്തൽ പ്രാബല്യത്തിലായി’’-സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഇറാനിലെ ആണവകേന്ദ്രങ്ങൾ അമേരിക്ക ബോംബിട്ടു തകർത്തതോടെ യുദ്ധം വ്യാപിക്കുമെന്നായിരുന്നു ലോകരാജ്യങ്ങൾ ഭയപ്പെട്ടിരുന്നത്. എന്നാൽ, ഖത്തറിലെ യുഎസ് സൈനികതാവളത്തിൽ പരിമിതമായ പ്രത്യാക്രമണം നടത്തി ഇറാൻ പിൻവാങ്ങിയതോടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയായിരുന്നു. ഖത്തറും വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചു.
വെടിനിർത്തലിന് ആദ്യം സമ്മതിച്ചത് ഇസ്രയേലായിരുന്നു. അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. എന്നാൽ, വൈകാതെ ഇസ്രയേലും ഇറാനും പരസ്പരം മിസൈലാക്രമണം നടത്തി. ഇസ്രയേലിലെ ബേർഷേബയിൽ നാലുപേർ കൊല്ലപ്പെട്ടു. 20 പേർക്കു പരിക്കേറ്റു. വെടിനിർത്തൽ പ്രഖ്യാപനമുണ്ടായശേഷം തങ്ങളുടെ രാജ്യത്തേക്ക് ഇറാൻ 20 മിസൈലുകൾ തൊടുത്തുവെന്ന് ഇസ്രയേൽ ആരോപിച്ചു. വടക്കൻ ഇറാനിൽ ഉന്നത ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റേസ സെദിഗി അടക്കം ഒന്പതു പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം ആരംഭിച്ചശേഷം ഇറാനിൽ കൊല്ലപ്പെട്ടത് 14 ശാസ്ത്രജ്ഞരാണ്.
താൻ പ്രഖ്യാപിച്ച വെടിനിർത്തലിനുശേഷവും ഇസ്രയേലും ഇറാനും ആക്രമണം നടത്തിയതിൽ ഡോണൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ""ഇറാൻ കരാർ ലംഘിച്ചു. ഇസ്രയേലും അതുതന്നെ ചെയ്തു. ഇസ്രയേലിന്റെ നടപടിയിൽ എനിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇസ്രയേൽ, ആ ബോംബുകൾ ഇടരുത്, നിങ്ങൾ അങ്ങനെ ചെയ്താൽ അതൊരു വലിയ ലംഘനം ആകും. പൈലറ്റുമാരെ ഇപ്പോൾത്തന്നെ തിരിച്ചുവിളിക്കൂ ''. -നേരത്തേ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചിരുന്നു. ട്രംപുമായി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ടെലിഫോൺ സംഭാഷണത്തിനുശേഷം വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കുകയായിരുന്നു. ഇസ്രയേൽ ആക്രമണത്തിനു തുനിഞ്ഞാൽ തങ്ങളും അതേ പാത സ്വീകരിക്കുമെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.
ഇറാനിലെ ഭരണകൂടത്തെ മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഭരണമാറ്റം കലാപത്തിനു കാരണമാകുമെന്നും അതു തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസം മുന്പ് ഇറാനിലെ ഭരണകൂടത്തെ മാറ്റുന്നതു സംബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ട്രംപാണു മലക്കംമറിച്ചിൽ നടത്തിയത്.
12 ദിവസത്തെ സംഘർഷത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടത് 974 പേരാണ്. 3458 പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ 28 പേർ കൊല്ലപ്പെട്ടു. ഇറാനിലെ പ്രമുഖരായ സൈനികമേധാവികളെയെല്ലാം ഇസ്രേലി സേന വധിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ അമേരിക്കൻ സേന ബങ്കർ ബസ്റ്റർ ബോംബുകളിട്ട് തകർക്കുകയും ചെയ്തു.
Tags : Israel-Iran ceasefire