ADVERTISEMENT
ടെഹ്റാൻ: കുപ്രസിദ്ധമായ എവിൻ തടവറയ്ക്കു നേർക്ക് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. വിമതരെയും വിദേശികളെയും പാർപ്പിക്കുന്ന കുപ്രസിദ്ധ തടവറയിൽ ഈ മാസം 23നാണ് ഇസ്രേലി സേന ബോംബിട്ടത്. ആക്രമണത്തിൽ തടവറയ്ക്കു നാശമുണ്ടായെന്ന് ഇറാൻ നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൃത്യമായ മരണസംഖ്യ ഇന്നലെയാണു പുറത്തുവിട്ടത്.
ജീവനക്കാർ, സൈനിക സേവനം ചെയ്യുന്ന യുവാക്കൾ, കുറ്റവാളികൾ, തടവുപുള്ളികളെ സന്ദർശിക്കാനെത്തിയ ബന്ധുക്കൾ എന്നിവർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറേനിയൻ ജുഡീഷറി വിഭാഗം വക്താവ് അസ്ഗാർ ജഹാംഗീർ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ തടവുപുള്ളികളെ ടെഹ്റാനിലെ മറ്റു ജയിലുകളിലേക്കു മാറ്റി. എവിൻ തടവറയിലെ മെഡിക്കൽ സെന്ററും സന്ദർശകർക്കുള്ള മുറിയും നശിച്ചുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
സമാധാന നൊബേൽ ലഭിച്ച നർഗീസ് മൊഹമ്മദിയും ഫ്രഞ്ചുകാർ അടക്കമുള്ള വിദേശികളും ഇസ്രേലി ആക്രമണ സമയത്ത് തടവറയിലുണ്ടായിരുന്നു.
Tags :