ADVERTISEMENT
തങ്ങളുടെ ആണവപദ്ധതികൾ തികച്ചും സമാധാനപരമാണെന്നും ബുഷേർ പോലുള്ള ആണവോർജ പ്ലാന്റുകളിലേക്കുള്ള ഇന്ധന ആവശ്യത്തിനായാണു യുറേനിയം സന്പുഷ്ടീകരണമെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്.
എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമൊക്കെ പറയുന്നത്. ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഇസ്രയേലും അവരുടെ ചാരസംഘടനയായ മൊസാദും വ്യക്തമാക്കുന്നത്.
ഈ ആരോപണം ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറേനിയൻ പരമോന്നത നേതാവ് ഖമനയ്യുടെ പരസ്യനിലപാടും ഇസ്രയേലിനെ ലക്ഷ്യംവച്ച് പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെയും ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ളയെയും യെമനിലെ വിമത സംഘടനയായ ഹൂതികളെയുമൊക്കെ ആയുധവും പരിശീലനവുമൊക്കെ നൽകി ഇറാൻ സഹായിക്കുന്നതും.
സമ്മർദങ്ങളെ അതിജീവിച്ച മുന്നേറ്റം
ഇസ്രയേലിന്റെയും യുഎസിന്റെയും ഓരോ ആക്രമണത്തിനുശേഷവും ഇറാന് ആണവായുധ നിര്‍മാണ ശ്രമങ്ങളില്‍ കരുത്താർജിക്കുകയായിരുന്നു.
ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകാലം തൊട്ടിങ്ങോട്ട് നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇസ്രയേലും യുഎസും നിരവധി ആക്രമണശ്രമങ്ങളാണു ഇറാനിൽ നടത്തിയത്.
ഇതിനുശേഷം, സെൻട്രിഫ്യൂജുകൾക്ക് ആവശ്യമായ നിർണായക ഘടകങ്ങള്‍ നിർമിക്കുന്ന കെട്ടിടങ്ങൾ ഇസ്രയേൽ തകർക്കുകയും ആണവായുധ നിർമാണത്തിലെ ബുദ്ധികേന്ദ്രങ്ങളായ ശാസ്ത്രജ്ഞരെ അതീവരഹസ്യമായി സ്ഫോടനത്തിലൂടെയും മറ്റും വധിക്കാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ, അവപോലും ഇറാന് താത്കാലിക തിരിച്ചടികള്‍ മാത്രമേ നല്കിയുള്ളൂ. 15 വര്‍ഷം മുമ്പ് മാല്‍വെയര്‍ ഉപയോഗിച്ച് സെൻട്രിഫ്യൂജുകളില്‍ ഇസ്രയേല്‍ നടത്തിയ സമർഥമായ സൈബര്‍ ആക്രമണം പോലും ഇറാന്റെ ആണവ പദ്ധതികള്‍ ഒന്നോ രണ്ടോ വർഷത്തേക്കു മാത്രമേ മന്ദീഭവിപ്പിച്ചുള്ളൂ.
കഴിഞ്ഞ 13ന് നടത്തിയ ആക്രമണത്തിൽ ഇറേനിയൻ ആണവകേന്ദ്രങ്ങളാണു ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും ഇവിടങ്ങളിൽ കാര്യമായ നാശമുണ്ടാക്കാനായിരുന്നില്ല. എന്നാൽ, രാജ്യത്തെ പ്രധാനപ്പെട്ട ഒന്‍പത് ആണവ ശാസ്ത്രജ്ഞരെ വധിച്ചു. മുതിര്‍ന്ന ഇറേനിയൻ ആണവ ഗവേഷകരെ ഇല്ലായ്മ ചെയ്യാനായത് വലിയ നേട്ടമായാണു ഇസ്രയേൽ കണ്ടത്.
Tags : IRAN WAR ISRAEL reiterates