ADVERTISEMENT
ഗാസ: ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഗാസ മുഴുപ്പട്ടിണിയിൽ. ഗാസ മുനമ്പിലെ മൂന്നിലൊന്നാളുകൾ ദിവസങ്ങളായി ഒന്നും കഴിക്കാതെയാണ് കഴിയുന്നതെന്ന് യുഎൻ ഫുഡ് എയ്ഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) മുന്നറിയിപ്പ് നൽകി.
പോഷകാഹാരക്കുറവ് മൂലം 90,000 സ്ത്രീകളും കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരാണെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഈയാഴ്ച പ്രദേശത്ത് പട്ടിണി രൂക്ഷമായി. വെള്ളിയാഴ്ച പോഷകാഹാരക്കുറവ് മൂലം ഒമ്പത് പേർകൂടി മരിച്ചതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുദ്ധം ആരംഭിച്ചശേഷം പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 122 ആയി. കുഞ്ഞ് വിശന്നു കരയുമ്പോള്‍ മുലപ്പാല്‍ പോലും നല്കാനാവാതെ അമ്മമാർ വിഷമിക്കുകയാണ്. വയറിളക്കവും പോഷകാഹാരക്കുറവും മൂലം രോഗബാധിതരായി ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. പാലും പാല്‍പ്പൊടിയും കിട്ടാനില്ല.
ഗാസയിലേക്ക് സാധനങ്ങൾ എത്തുന്നതിനെ തടയുന്ന ഇസ്രയേൽ പ്രദേശത്തേക്ക് സഹായം എത്തിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും പട്ടിണിമരണങ്ങൾക്ക് കാരണം ഹമാസാണെന്നുമാണു പറയുന്നത്. ഇതിനിടെ വ്യോമമാർഗം പലസ്തീന് സഹായം എത്തിക്കാൻ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാമർ പറഞ്ഞു.
അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ചികിത്സയ്ക്കായി യുകെയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും സ്റ്റാമർ കൂട്ടിച്ചേർത്തു. ഗാസയിൽ സഹായം എത്തിക്കാൻ യുഎഇയും ജോർദാനും സന്നദ്ധമായെങ്കിലും തങ്ങളെ ഇസ്രയേൽ ഇതിനനുവദിച്ചില്ലെന്ന് മുതിർന്ന ജോർദാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ജർമനിയും ഫ്രാൻസും ബ്രിട്ടനും ഗാസയ്ക്കു സഹായം നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
യുഎന്നിന്റെ ഉൾപ്പെടെ സന്നദ്ധ സംഘടനകളെ ഒഴിവാക്കി ഇസ്രയേലും യുഎസും ഗാസയിൽ ഭക്ഷണവിതരണം ഏറ്റെടുത്തിനു ശേഷം ആഹാരത്തിനു വരി നിന്ന ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി ഇന്റനാഷണൽ റിപ്പോർട്ട് ചെയ്തു.
Tags :