ADVERTISEMENT
ജലന്ധർ രൂപത ബിഷപ്പായി അഭിഷിക്തനായ ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അമ്മ ഏലിക്കുട്ടിയോടൊപ്പം. ഉജ്ജൈൻ
ജലന്ധറിൽനിന്ന്ജോർജ് കള്ളിവയലിൽ
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ജലന്ധർ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധർ ട്രിനിറ്റി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ജലന്ധർ രൂപത മുന്അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. ആഗ്നലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദവും ആശംസകളും അറിയിച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി അനുമോദന പ്രസംഗം നടത്തി. ഷിംല-ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തഥേവൂസ് തോമസ് സന്ദേശം നൽകി. ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗാന്ധിനഗർ ആർച്ച്ബിഷപ് ഡോ. തോമസ് ഇഗ്നേഷ്യസ് മക്വാൻ, ബിഷപ്പുമാരായ മാർ ജോസഫ് കൊല്ലംപറന്പിൽ (ജഗദൽപുർ), മാർ ജോർജ് രാജേന്ദ്രൻ (തക്കല), മാർ ജോസ് പുത്തൻവീട്ടിൽ (ഫരീദാബാദ്), ഡോ. ദീപക് വലേറിയൻ ടോറോ (ഡൽഹി), മാർ ജോസഫ് കൊല്ലംപറന്പിൽ (ഷംഷാബാദ്), മാർ വിൻസന്റ് നെല്ലായിപറന്പിൽ (ബിജ്നോർ), ഡോ. ഐവാൻ പെരേര (ജമ്മു), എമരിറ്റസ് ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാസ് (ചണ്ഡിഗഡ്), ഡോ. ഭാസ്കർ യേശുരാജ് (മീററ്റ്), ഡോ. ഇഗ്നേഷ്യസ് ഡിസൂസ (ബറേലി) തുടങ്ങിയവരടക്കം ഇരുപതിലേറെ ബിഷപ്പുമാരും ബിഷപ് തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോണ്. ജോസഫ് തടത്തിൽ അടക്കമുള്ളവരും സ്ഥാനാരോഹണ ചടങ്ങിൽ പങ്കാളികളായി.
ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ അമ്മ ഏലിക്കുട്ടി പ്രായത്തിന്റെ വിഷമതകൾ മറന്ന് മകന്റെ സ്ഥാനാരോഹണച്ചടങ്ങുകളിൽ നേരിട്ടു സാക്ഷിയാകാൻ കോട്ടയം ജില്ലയിലെ കാളകെട്ടിയിൽനിന്നെത്തിയിരുന്നു. മെത്രാഭിഷേകത്തിനു പിന്നാലെ ബിഷപ് തെക്കുംചേരിക്കുന്നേൽ വേദിക്കു താഴെയെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി. പ്രാർഥനാപൂർവവും ത്യാഗപൂർണവുമായ സമർപ്പണത്തിലൂടെ കത്തോലിക്കാസഭയ്ക്കു ഇടയനെ നൽകിയ അമ്മയ്ക്ക് വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജിറെല്ലിയും മുഖ്യകാർമികനും സഹകാർമികരും നന്ദി പറഞ്ഞു. ബിഷപ്പിന്റെ കുടുംബാംഗങ്ങളും സ്വന്തം ഇടവകയായ ചെമ്മലമറ്റത്തെയും സമീപത്തെ തിടനാട്, ചേറ്റുതോട് തുടങ്ങിയ ഇടവകകളിലെയും ഏതാനും വൈദികരും സന്യസ്തരും വിശ്വാസികളും സുഹൃത്തുക്കളും മെത്രാഭിഷേകത്തിൽ പങ്കെടുത്തു. ജലന്ധറിലെയും സമീപ രൂപതകളിലെയും നൂറുകണക്കിന് വൈദികർ, കന്യാസ്ത്രീകൾ, പതിനായിരത്തിലേറെ വിശ്വാസികൾ തുടങ്ങിയവരും മണിക്കൂറുകൾ നീണ്ട ചടങ്ങുകളിലുടനീളം സംബന്ധിച്ചു.
തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ ജലന്ധറിലെ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, ജലന്ധർ ജയ് റാണി പ്രോവിൻസിലെ സിസ്റ്റർ റോസ് മേരി പീടികതടത്തിൽ എസ്എബിഎസ്, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ് ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ നന്ദിപ്രസംഗം നടത്തി. പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്. കപ്പൂച്ചിൻ സഭാംഗവും മലയാളിയുമായ ബിഷപ് ഡോ. സിംഫോറിയൻ കീപ്പുറത്ത് ആയിരുന്നു ജലന്ധർ രൂപതയുടെ പ്രഥമ ബിഷപ്.