ADVERTISEMENT
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ "ഫത്വ' പുറപ്പെടുവിച്ച് ഇറാൻ.
"ദൈവത്തിന്റെ ശത്രുക്കൾ' എന്നു മുദ്രകുത്തി ഇറാനിലെ ഉന്നത ഷിയ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി ആണ് "ഫത്വ' പുറപ്പെടുവിച്ചത്. ഇസ്ലാമിക നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ, ഇസ്രയേൽ നേതാക്കളെ സ്ഥാനഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിംകളോട് ഷിരാസി ആഹ്വാനം ചെയ്തു.
ഇസ്ലാമികരാജ്യത്തെയോ, നേതാവിനെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും "യുദ്ധപ്രഭു' അല്ലെങ്കിൽ "മൊഹറേബ്' ആയി കണക്കാക്കുന്നുവെന്നും ഷിരാസി പറഞ്ഞു.
"മൊഹറബ്' എന്നാൽ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണെന്നും ഇറാനിയൻ നിയമപ്രകാരം "മൊഹറബ്' എന്ന കുറ്റം ചുമത്തുന്നവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ മുറിച്ചുമാറ്റൽ അല്ലെങ്കിൽ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരുമെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അത്തരം ശത്രുക്കൾക്കായി മുസ്ലിംകളോ, ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതു തരത്തിലുള്ള സഹകരണവും പിന്തുണയും ഹറാമോ നിഷിദ്ധമോ ആണ്. തന്റെ മതകടമ നിറവേറ്റുന്ന മുസ്ലിമിന് നഷ്ടങ്ങൾ നേരിടേണ്ടിവന്നാൽ, പോരാളിയായി പ്രതിഫലം ലഭിക്കുമെന്നും ഫത്വയിൽ ഷിരാസി പറയുന്നു.
Tags : Donald Trump Benjamin Netanyahu Iran