ADVERTISEMENT
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ ചിറകുവിരിച്ച് പുതിയ ഉയരങ്ങൾ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ്. പിന്നിട്ടവാരം സൂചന നൽകിയതാണ് ബുൾ ഇടപാടുകാർ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങുന്ന വിവരം.
തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്നോ നാളയോ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവേശിക്കുമെന്നത് സന്പദ്ഘടനയുടെ വളർച്ചയ്ക്ക് വേഗത പകരും. ക്രൂഡ് ഓയിൽ വില താഴ്ന്നതും രൂപ ശക്തിപ്രാപിക്കുന്നതും കൂട്ടിവായിച്ചാൽ ഓഹരി സൂചികയിൽ ഇനി ഉണർവിന്റെ കാലമാവും. മുൻനിര സൂചികകൾ രണ്ട് ശതമാനം ഉയർന്നു. ബോംബെ സെൻസെക്സ് 1650 പോയിന്റും നിഫ്റ്റി സൂചിക 525 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
നിഫ്റ്റി ബുൾ റണ്ണിൽ
നിഫ്റ്റി ഒരു ബുൾ റണ്ണിന് ഒരുങ്ങുന്ന കാര്യം കഴിഞ്ഞ ലക്കം വ്യക്തമാക്കിയിരുന്നു. 25,112 പോയിന്റിൽ ട്രേഡിംഗ് ആരംഭിച്ച ദേശീയ ഓഹരി സൂചികയ്ക്ക് വ്യക്തമാക്കിയിരുന്ന ആദ്യ രണ്ട് പ്രതിരോധങ്ങളായ 25,262-25,412 പോയിന്റ് മറികടന്നു.
അടുത്ത ലക്ഷ്യം അന്ന് സൂചിപ്പിച്ച 25,836 പോയിന്റിനെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളാവും മുന്നിലുള്ള ദിവസങ്ങളിൽ. ഈ വാരം ആ ലക്ഷ്യം വിപണി പൂർത്തീകരിച്ചാൽ 25,919നെ മുന്നിൽകണ്ട് ചുവടുവയ്ക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ജൂലൈയിൽ സൂചിക 26,201-27,000 റേഞ്ചിൽ ഇടംപിടിക്കാം. ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ രംഗത്ത് ഇറങ്ങിയാൽ 25,090ൽ സപ്പോർട്ടുണ്ട്. വാരാന്ത്യം നിഫ്റ്റി 25,637 പോയിന്റിലാണ്.
ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ഒട്ടുമിക്ക ഇൻഡിക്കേറ്റുകളും ബുള്ളിഷ് സിഗ്നൽ നിലനിർത്തുന്നത് ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാം. അതേസമയം ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ട് മേഖലയിലെത്തിയത് കണക്കിലെടുത്താൽ ലാഭമെടുപ്പിന് ഫണ്ടുകൾ നീക്കം നടത്താമെന്നത് ഒരു തിരുത്തലിന് വഴിയൊരുക്കിയാൽ പുതിയ നിക്ഷേപകർക്ക് വിപണിയിൽ പ്രവേശിക്കാനുള്ള അവസരമാക്കി മാറ്റാം.
നിഫ്റ്റി ജൂലൈ ഫ്യൂച്ചേഴ്സ് 25,112ൽനിന്നും 25,750ലേക്ക് കയറി. ഇതിനിടയിൽ വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റിലെ ഉണർവുകൂടി കണക്കിലെടുത്താൽ 26,500ലേക്ക് ജൂലൈ ഫ്യൂച്ചർ സഞ്ചരിക്കാം. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഫണ്ടുകൾ ഒരു പുതിയ ദീർഘകാല നിക്ഷേപത്തിന് നീക്കം നടത്താനും ഇടയുണ്ട്.
സെൻസെക്സ് ബുള്ളിഷ് മൂഡിൽ
സെൻസെക്സ് ബുള്ളിഷ് മൂഡിലാണ്. മുൻവാരത്തിലെ 82,495 പോയിന്റിൽനിന്നും അന്ന് സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 83,390 പോയിന്റ് മറികടന്ന് 84,089 വരെ കയറിയ ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 84,058 പോയിന്റിലാണ്. ഈവാരം വിപണി 84,939ലെ തടസം മറികടന്നാൽ അടുത്ത പ്രതിരോധമായ 85,820-85,900 പോയിന്റിനെ ലക്ഷ്യമാക്കും. അതേസമയം ഉയർന്ന തലത്തിലെ ലാഭമെടുപ്പ് വില്പന സമ്മർദമായാൽ 82,326ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ബുൾ റാലിയുടെ നിലവിലെ കരുത്ത് കണക്കിലെടുത്താൽ ഓഗസ്റ്റ്-സെപ്റ്റംബറിൽ സെൻസെക്സ് 90,000-92,000 റേഞ്ചിൽ ഇടംപിടിക്കാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങൽ താത്പര്യം തുടരുന്നു. പിന്നിട്ടവാരം 9568.13 കോടി രൂപയുടെ ഓഹരികൾ വിറ്റെങ്കിലും ഇതിനിടയിൽ 13,991.14 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായി പത്താം വാരത്തിലും നിക്ഷേപകരായി തുടരുന്നു. മൊത്തം 784.16 കോടി രൂപയുടെ വില്പനയും 13,174.33 കോടി രൂപയുടെ വാങ്ങലിനും അവർ താത്പര്യം കാണിച്ചു.
രൂപ തിരിച്ചുവരവ് നടത്തി
രൂപയുടെ മൂല്യം 86.58ൽനിന്നും 86.83ലേക്ക് ദുർബലമായ ശേഷമാണ് തിരിച്ചു വരവിന്റെ പാദയിലേക്ക് പ്രവേശിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വരവും രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് നേരിട്ട തളർച്ചയും ഇന്ത്യൻ നാണയം നേട്ടമാക്കി ഒരു വേള 85.40ലേക്ക് കരുത്തുകാണിച്ച ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 85.48ലാണ്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനത്തിലുടെയാണ് രൂപ കരുത്ത് തിരിച്ചുപിടിച്ചത്.
ഇതിനിടയിൽ ഇറാൻ-ഇസ്രയേൽ സംഘർഷങ്ങൾക്ക് അയവു വന്നത് ക്രൂഡ് ഓയിലിന്റെ തിരിച്ചുവരവ് സുഗമമാക്കി. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 85.20 വരെ കരുത്ത് വീണ്ടെക്കാം. സ്ഥിതിഗതികൾ അനുകൂലമായാൽ രൂപ 84.80ലേക്കും തുടർന്ന് 84.45ലേക്കും മികവുകാണിക്കാം. ക്രൂഡ് ഓയിൽ വില രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 69 ഡോളറിൽനിന്നും 67.41 ഡോളറായി.
സ്വർണത്തിന് തളർച്ച
ട്രോയ് ഔണ്‍സിന് 3394 ഡോളർ വരെ തുടക്കത്തിൽ സഞ്ചരിച്ച സ്വർണത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നത്തിയതോടെ മഞ്ഞലോഹ വില 3254 ഡോളറായി തളർന്ന ശേഷം ക്ലോസിംഗിൽ 3273 ഡോളറിലാണ്. 3204 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 3144ൽ താങ്ങ് കണ്ടെത്താൻ വിപണി ശ്രമം നടത്താം. ആഭരണ കേന്ദ്രങ്ങളിലെ ചലനങ്ങൾ നിരീക്ഷിക്കുന്ന വിവാഹ പാർട്ടികളെ സംബന്ധിച്ച് കർക്കടത്തിൽ ആദ്യ വാങ്ങലിന് അവസരം പ്രതീക്ഷിക്കാമെങ്കിലും പശ്ചിമേഷ്യയിൽനിന്നു വെടിയോച്ച മുഴങ്ങിയാൽ സ്ഥിതിഗതികളില്‍ മാറ്റം സംഭവിക്കും.
Tags :