ADVERTISEMENT
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം നടത്തി. മീഡിയ, ഐടി, കണ്‍സ്യൂമർ ഡ്യുറബിൾസ്, ഓട്ടോ മേഖലാ സൂചികകളിൽ വാങ്ങലുണ്ടായതാണ് വിപണിക്കു കരുത്തായത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവു വന്നതും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായതും വിപണിയിൽ പ്രതിഫലിച്ചു.
എൻഎസ്ഇ നിഫ്റ്റി 200.40 പോയിന്റ് 0.80 ശതമാനം ഉയർന്ന് 25,245ലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് നിഫ്റ്റിയെത്തിയത്. 2025ൽ ആദ്യമായാണ് നിഫ്റ്റി 25,200 പോയിന്റ് കടക്കുന്നത്. നിഫ്റ്റിയിലെ 50 ഓഹരികളിൽ 41 എണ്ണം നേട്ടമുണ്ടാക്കിയപ്പോൾ ഒന്‍പതെണ്ണമാണ് താഴ്ന്നത്.
ബിഎസ്ഇ സെൻസെക്സ് 700 പോയിന്റ് (0.85%) മുന്നേറി 82,756ൽ വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം നാലു ലക്ഷം കോടി രൂപ ഉയർന്ന് 454 ലക്ഷം കോടിയിലെത്തി.
നിഫ്റ്റി മിഡ്കാപ് 0.44 ശതമാനവും സ്മോൾകാപ് 1.49 ശതമാനവും ഉയർന്നു.
നിഫ്റ്റി മീഡിയ സൂചിക 1.99 ശതമാനം മുന്നേറി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രതിരോധ മേഖലയിൽ വിൽപ്പനസമ്മർദമേറിയതോടെ രണ്ടു ശതമാനം ഇടിവുണ്ടായി. ലാർജ് കാപ് ഓഹരികളിൽ ഐടിയും ഓട്ടോയും മികച്ച പ്രകടനം നടത്തി. ഡോളർ ശക്തിപ്പെട്ടതിന്റെ ഫലമാണിത്.
Tags : Stock market Nifty Sensex