ADVERTISEMENT
കോട്ടയം: രാജ്യത്ത് 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ ആറു മാസം 36,194 കാറുകള്‍ വിറ്റ് ചരിത്രനേട്ടം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134 ശതമാനം കൂടുതലാണിത്. ഇതിന് മുന്‍പ് 2022-ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധവാര്‍ഷിക വില്‍പ്പന കൈവരിച്ചത് - 28,899 യൂണിറ്റുകള്‍.
റിക്കാർഡ് അര്‍ധവാര്‍ഷിക വിലപ്പനയോടെ സ്കോഡ ഓട്ടോ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ഏഴ് ഓട്ടോമൊബൈല്‍ ബ്രാന്ഡുകളിലൊന്നായിരിക്കയാണെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 2024- ലെ റാങ്കിംഗില്നിന്ന് നാല് സ്ഥാനം മുന്നോട്ടു കയറിയാണ് ഈ നേട്ടം കൈവരിച്ചത്.
കമ്പനിയുടെ നാലു മീറ്ററില്‍ താഴെയുള്ള ആദ്യ എസ്യുവിയായ കൈലാഖ് വിപണിയിലിറക്കിക്കൊണ്ടാണ് സ്കോഡ ഇന്ത്യ 2025 ആരംഭിച്ചത്. ഏവര്‍ക്കും അനുയോജ്യമായ എസ് യുവി എന്ന നിലയില്‍ ഒട്ടേറെ കാര്‍ ഉപയോക്താക്കളെ സ്കോഡയിലേക്കടുപ്പിക്കാന് കൈലാഖ് സഹായകമായി; ഒന്നാം നിര നഗരങ്ങളില്‍ ആഴത്തില്‍ വേരോടാനും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വളരാനും ഇതിലൂടെ സാധിച്ചു. സ്കോഡ ഇന്ത്യയുടെ സെഡാന് പാരമ്പര്യം സ്ലാവിയയിലൂടെ തുടരുമ്പോള്‍, ആഗോള തലത്തില്‍ വന്‍ സ്വീകാര്യത നേടിയ ഒരു സെഡാന് താമസിയാതെ ഇന്ത്യയിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക ഓട്ടോമാറ്റിക്, ഡിരക്റ്റ് ഇഞ്ചക്ഷന് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ സ്കോഡയുടെ എല്ലാ മോഡലുകളിലും ലഭ്യമാണ്. 2021-ല്‍ 120 ഔട്ലെറ്റുകള് ഉണ്ടായിരുന്നത് നിലവില്‍ 295 ആണ്. ഇത് 2025 അവസാനത്തോടെ 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Tags :