ADVERTISEMENT
മുംബൈ: ഇന്ത്യയുടെ ഉരുക്ക് ഇറക്കുമതി 2025ലെ ആദ്യ അഞ്ചു മാസത്തിൽ കുത്തനെ ഇടിഞ്ഞു. ഏപ്രിൽ പകുതിയിൽ ഏർപ്പെടുത്തിയ 12 ശതമാനം സേഫ്ഗാർഡ് ഡ്യൂട്ടി (ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനും ആഭ്യന്തരവ്യവസായത്തിന് ദോഷം വരുത്താതിരിക്കുന്നതിനുമായി എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തുന്ന തീരുവ) മൂലമാണ് ഇറക്കുമതിയിൽ കുറവുണ്ടായത്. ലോകത്തെ രണ്ടാമത്തെ ഉരുക്ക് ഉത്പാദക രാജ്യമായ ഇന്ത്യ 2024ൽ ഇറക്കുമതിക്കാരായി മാറുകയായിരുന്നു. ഇതിനു തടയിടാനാണ് പ്രാദേശിക നിർമാതാക്കളുടെ സംരക്ഷണത്തിനായി സേഫ്ഗാർഡ് ഡ്യൂട്ടി ആരംഭിച്ചത്.
2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയവളവിൽ ഉരുക്ക്, സ്റ്റെയിൻലെസ് സ്റ്റീൽ ഇറക്കുമതി 3.68 മില്യണ്‍ ടണ്ണിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 4.37 മില്യണ്‍ ടണ്ണിന്റെ ഇറക്കുമതിയാണ് നടത്തിയത്. ഏകദേശം 20 ശതമാനത്തിന്റെ കുറവ്്.
ഏപ്രിൽ മുതൽ മേയ് വരെ ഇന്ത്യയിലേക്ക് ഉരുക്ക് കയറ്റുമതി ചെയ്യുന്നതിൽ 26 ശതമാനം വിഹിതവുമായി ദക്ഷിണകൊറിയയാണ് ഒന്നാമത്. ചൈന (20%), വിയറ്റ്നാം (16%), ജപ്പാൻ (10%) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങൾ.
ദക്ഷിണകൊറിയ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലെ കയറ്റുമതിക്കാർ ടണ്ണിന് 675 ഡോളർ മുതൽ 964 ഡോളർ (ഷിപ്പിംഗും ഇൻഷ്വറൻസു ഉൾപ്പെടെ) വരെ നിശ്ചിത പരിധിക്ക് താഴെ വിൽക്കുന്നത് ഒഴിവാക്കാൻ സർക്കാർ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തിയതോടെയാണ് ഇറക്കുമതി ഇടിഞ്ഞത്. ഈ വിലയ്ക്ക് താഴെ ഇറക്കുമതി ചെയ്യുന്ന ഏതൊരു ഷിപ്മെന്റിനും സേഫ്ഗാർഡ് തീരുവ ബാധകമാകും, ഇത് പ്രധാനമായും ഫിനിഷ്ഡ് ഉത്പന്നങ്ങളുടെ ഇറക്കുമതിയെ തടയുന്നു.
ഹോട്ട് റോൾഡ് കോയിലിന്റെ (എച്ച്ആർസി) ഇറക്കുമതി മാർച്ചിനെ അപേക്ഷിച്ച് മേയിൽ ആറു ശതമാനം ഇടിഞ്ഞു.
ഏപ്രിൽ-മേയ് മാസങ്ങളിലെ മൊത്തം ഇറക്കുമതിയുടെ 62 ശതമാനവും ഫിനിഷ്ഡ് ഫ്ലാറ്റ് ഉത്പന്നങ്ങൾ, പ്രധാനമായും എച്ച്ആർസി, പൈപ്പുകളും ട്യൂബുകളും, ഗാൽവാനൈസ്ഡ്, കോട്ടിംഗ് സ്ട്രിപ്പുകളും ഷീറ്റുകളും, ഇലക്ട്രിക്കൽ സ്റ്റീൽ എന്നിവയാണ്. ഈ കാലയളവിൽ മൊത്തം ഇറക്കുമതിയുടെ നാലു ശതമാനവും സ്റ്റെയിൻലെസ് സ്റ്റീൽ ആയിരുന്നു.
ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ കന്പനികൾക്ക് മികച്ച ലാഭവിഹിതം നേടാനും 2026 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടണ്ണിന് 2,000 രൂപയുടെ ലാഭവിഹിത വർധനവ് കാണാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
Tags : steel imports down 20%