ADVERTISEMENT
മുംബൈ: തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യൻ ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ മുന്നേറി. പോസിറ്റീവായ ആഗോള സൂചനകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. ഫിനാൻഷൽ, മെറ്റൽ ഓഹരികളിലുണ്ടായ മികവിലാണ് വിപണി ഇന്നലെ കുതിച്ചത്.
നിഫ്റ്റി 304 പോയിന്റ് (1.21%) ഉയർന്ന് ഒന്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,549ൽ അവസാനിച്ചു. സെൻസെക്സ് 1003 പോയിന്റ് (1.21%) നേട്ടത്തിൽ 83,759ൽ വ്യാപാരം പൂർത്തിയാക്കി. 2024 ഒക്ടോബറിനുശേഷമുള്ള ഉയർന്ന ലെവലാണ്. രണ്ട് സൂചികകളും ഇപ്പോൾ സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 2.3% താഴെയാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം 3.33 ലക്ഷം കോടി രൂപ ഉയർന്ന് 457.33 ലക്ഷം കോടിയിലെത്തി.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.59 ശതമാനവും സ്മോൾകാപ് 0.42 ശതമാനവും മുന്നേറി.
മേഖലാ സൂചികകളിൽ മെറ്റൽ ഓഹരികൾ വിപണിയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചു. നിഫ്റ്റി മെറ്റലിലെ എല്ലാ ഘടകങ്ങളും നേട്ടത്തിൽ അവസാനിച്ചു. ഇത് സൂചികയെ 2.3 ശതമാനത്തിലെത്തിച്ചു. ഇതിനു പിന്നാലെ ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും ഉയർന്നു. ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവ് ഓയിൽ മാർക്കറ്റിംഗ് കന്പനികളുടെ ഓഹരികളെ ഉയർത്തി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 1.86 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഫിനാൻഷൽ സർവീസ് സൂചികകൾ യഥാക്രമം ഒരു ശതമാനം, 1.5 ശതമാനം നേട്ടം സ്വന്തമാക്കി.
നേട്ടത്തിനു കാരണങ്ങൾ
വെടി നിർത്തലും യുഎസ്-ഇറാൻ ചർച്ചയും:-പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ കരാർ പാലിക്കുന്നത്. കൂടാതെ അടുത്തയാഴ്ച അമേരിക്കൻ-ഇറേനിയൻ ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പും വിപണിയെ സഹായിച്ചു.
ആഗോള സൂചനകൾ:-ഏഷ്യൻ വിപണികൾ വലിയ തോതിൽ ഉയർന്ന നിലയിലായിരുന്നു. ജപ്പാനിലെ നിക്കി 225 ഉം ചൈനയുടെ ഷാങ്ഹായ് കോന്പോസിറ്റും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ രാത്രി മുഴുവൻ സമ്മിശ്രമായി അവസാനിച്ചു. ഇന്നലെ രാവിലെയും യുഎസ് വിപണികൾക്ക് പോസിറ്റീവ് ഓപ്പണിംഗാണ് നടത്തിയത്.
രൂപ ശക്തിപ്രാപിച്ചു, ഡോളർ സൂചിക താഴ്ന്ന നിലയിൽ:-ദുർബലമായി തുടരുന്ന ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയർന്നു. 38 പൈസ ഉയർന്ന് 85.71ലാണ് ക്ലോസ് ചെയ്തത്. ഫെഡറൽ റിസവർ ചെയർമാൻ ജെറോം പവലിനെതിരേ പ്രസിഡന്റ് ട്രംപിന്റെ പുതിയ വിമർശനത്തിനു പിന്നാലെ ഡോളർ സൂചിക മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 97ലെത്തി.
ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ:- വിദേശ നിക്ഷേപർ വിൽപ്പനക്കാരായി തുടരുന്പോഴും ആഭ്യന്തര സ്ഥാപന നിക്ഷേപകർ വാങ്ങലുകാരായി.
Tags : Nifty Sensex stock market