ADVERTISEMENT
മുംബൈ: ഇറാനിലേക്കുള്ള ഒരു ലക്ഷം ടണ്‍ ബസുമതി അരി ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷം കടൽമാർഗമുള്ള ചരക്കു ഗതാഗത്തെയും ഇൻഷ്വറൻസ് പരിരക്ഷയെയും തടസപ്പെടുത്തുന്നത് തുടരുന്നതാണ് ചരക്ക് കെട്ടിക്കിടക്കാൻ കാരണമാകുന്നതെന്ന് ഓൾ ഇന്ത്യ റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (എഐആർഇഎ) പറഞ്ഞു.
ഗുജറാത്തിലെ കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിൽ ഏകദേശം 1,00,000 ടണ്‍ ബസുമതി അരി കെട്ടിക്കിടക്കുകയാണ്. വർധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് കപ്പലുകളുടെയും ഇൻഷ്വറൻസ് പരിരക്ഷയുടെയും അഭാവം മൂലം കപ്പൽ ഗതാഗതം അസാധ്യമാണെന്ന് എഐആർഇഎ പ്രസിഡന്റ് സതീഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയുടെ 18-20 ശതമാനവും ഇറാനിലേക്കാണ്. അരി കെട്ടിക്കിടക്കുന്നതിന്റെ ആഘാതം ഏറ്റവും കൂടുതൽ ഹരിയാനയാണ് നേരിടുന്നത്. ടെഹ്റാനിലേക്കുള്ള രാജ്യത്തെ ബസുമതി കയറ്റുമതിയുടെ മൂന്നിലൊന്നും ഹരിയാനയിൽനിന്നാണ്.