ADVERTISEMENT
ലീഡ്സ്: 150 റണ്‍സ് എങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാമായിരുന്ന ഇന്ത്യ, ആറ് റണ്‍സിന്റെ മാനസിക ലീഡുമായി ലീഡ്സിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 465ന് പുറത്താക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471ന് എതിരേ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സില്‍ നേടാനായത് 465 റണ്‍സ്. അതോടെ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് എന്ന മാനസിക മുന്‍തൂക്കം ഇന്ത്യ സ്വന്തമാക്കി.
24.4 ഓവറില്‍ 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിച്ചത്. മൂന്നു വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ (3/128), രണ്ടു വിക്കറ്റുമായി മുഹമ്മദ് സിറാജ് (2/122) എന്നിവര്‍ പിന്തുണ നല്കി.
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യക്ക്, സ്കോർ 16ൽ നിൽക്കേ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ 11 പന്തിൽ നാല് റൺസുമായി പുറത്ത്. ബ്രൈഡൻ കാഴ്സിനായിരുന്നു വിക്കറ്റ്.
സകോര്‍ ബോര്‍ഡില്‍ 82 റണ്‍സ് ഉള്ളപ്പോള്‍ സായ് സുദര്‍ശനും പുറത്ത്. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ സായ്, രണ്ടാം ഇന്നിംഗ്സില്‍ 48 പന്തില്‍ 30 റണ്‍സ് നേടി. 23.5 ഓവറില്‍ 90/2 എന്ന നിലയില്‍ ആയിരിക്കേ മഴയെത്തുടര്‍ന്ന് മൂന്നാംദിനം മത്സരം അവസാനിച്ചു. കെ.എല്‍. രാഹുല്‍ (47), ശുഭ്മാന്‍ ഗില്ലുമായിരുന്നു (6) ക്രീസില്‍.
ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക്
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ ക്രീസില്‍ എത്തിയത്. 100 റണ്‍സുമായി ഒല്ലി പോപ്പും അക്കൗണ്ട് തുറക്കാതെ ഹാരി ബ്രൂക്കുമായിരുന്നു ക്രീസില്‍. സ്കോര്‍ 225ല്‍ എത്തിയപ്പോള്‍ ഒല്ലി പോപ്പിനെ പ്രസിദ്ധ് കൃഷ്ണ വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ച് ഇന്ത്യക്കു ബ്രേക്ക് ത്രൂ നല്കി. 137 പന്തില്‍ 14 ഫോറിന്റെ സഹായത്തോടെ 106 റണ്‍സായിരുന്നു ഒല്ലി പോപ്പിന്റെ സമ്പാദ്യം.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനു (20) ദീര്‍ഘ ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചില്ല. മുഹമ്മദ് സിറാജിനു വിക്കറ്റ് നല്കി മടങ്ങിയപ്പോള്‍ ബെൻ സ്റ്റോക്സിന്റെ നിരാശ പൂര്‍ണമായി വ്യക്തമായിരുന്നു. അതോടെ ഇംഗ്ലണ്ട് 64.5 ഓവറില്‍ 5/276. ഇന്ത്യ മികച്ച ലീഡ് സ്വപ്നം കണ്ടനിമിഷം.
റിലേ ക്യാച്ചില്‍ സ്മിത്ത് വീണു
ഹാരി ബ്രൂക്കും (112 പന്തില്‍ 99) വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് അപകടകരമായി മുന്നോട്ട്. പ്രസിദ്ധ് കൃഷ്ണയെ ഡീപ്പ് സ്ക്വയര്‍ ലെഗിലേക്കു നീട്ടിയടിച്ച സ്മിത്തിനെ രവീന്ദ്ര ജഡേജ പിടികൂടി. എന്നാല്‍, ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിനു പുറത്തേക്കുപോകുമെന്നു മനസിലാക്കിയ ജഡേജ പന്ത് ഗ്രൗണ്ടിനുള്ളിലേക്ക് പതുക്കെ ഉയര്‍ത്തിവിട്ടു. അവിടെത്തിയ സായ് സുദര്ശന് അതു കൈപ്പിടിയില്‍ ഒതുക്കി. 52 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും അടക്കം 40 റണ്‍സ് നേടിയാണ് സ്മിത്ത് പുറത്തായത്.
പ്രസിദ്ധ് കൃഷ്ണയ്ക്കു മുന്നിലാണ് ഹാരി ബ്രൂക്കും വീണത്. സെഞ്ചുറിക്ക് ഒരു റണ്‍ അകലെയായിരുന്നു ബ്രൂക്കിന്റെ പുറത്താകല്‍. തുടര്‍ന്ന് ക്രിസ് വോക്സും (55 പന്തില്‍ 38) ബ്രൈഡന്‍ കാഴ്സും (23 പന്തില്‍ 22) എട്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിനെ 450 കടത്തിയ കൂട്ടുകെട്ടായിരുന്നു അത്.
ഇംഗ്ലണ്ടിന്റെ ടോട്ടല്‍ ക്രിക്കറ്റ്
ടോട്ടല്‍ ഫുട്ബോള്‍ എന്നതുപോലെയായിരുന്നു ഇംഗ്ലണ്ടിന്റെ പ്രത്യാക്രമണം. ഓപ്പണര്‍ സാക്ക് ക്രൗളിയും (4) 11-ാമന്‍ ഷൊയ്ബ് ബഷീറും (1 നോട്ടൗട്ട്) മാത്രമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ രണ്ടക്കം കാണാതിരുന്നത്. ബെന്‍ ഡക്കറ്റ് (62), ഒല്ലി പോപ്പ് (106), ജോ റൂട്ട് (28), ഹാരി ബ്രൂക്ക് (99), ബെൻ സ്റ്റോക്സ് (20), ജാമി സ്മിത്ത് (40), ക്രിസ് വോക്സ് (38), ബ്രൈഡന്‍ കേഴ്സ് (22), ജോഷ് ടോങ് (11) മറ്റ് ഒമ്പത് ഇംഗ്ലീഷ് താരങ്ങളുടെയും സ്കോറിംഗ് ഇങ്ങനായിരുന്നു.
ഇന്ത്യയുടെ അവസാന ആറ് ബാറ്റര്‍മാര്‍ (കരുണ്‍ നായര്‍-0, രവീന്ദ്ര ജഡേജ -11, ഷാര്‍ദുള്‍ ഠാക്കൂര്‍ -1, ബുംറ -0, സിറാജ് -3 നോട്ടൗട്ട്, പ്രസിദ്ധ് കൃഷ്ണ -1) ചേര്‍ന്നു നേടിയത് 16 റണ്‍സ് മാത്രമായിരുന്നു. ഇംഗ്ലണ്ടിന്റെ അവസാന ആറ് പേര് ചേര്‍ന്ന് 132 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എത്തിച്ചു എന്നതും ശ്രദ്ധേയം.
Tags :