ADVERTISEMENT
സാന്റ ക്ലാര/അരിസോണ: കോണ്‍കാകഫ് ഗോൾഡ് കപ്പ് ഫുട്ബോളിൽ ഹോണ്ടുറാസ്- മെക്സിക്കോ സെമി ഫൈനൽ പോരാട്ടം. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടന്ന ആദ്യ ക്വാർട്ടറിൽ ഹോണ്ടുറാസ് 5-4ന് പാനമയെയും മെക്സിക്കോ 2-0ന് സൗദി അറേബ്യയെയും തോല്പിച്ചു.
2013നുശേഷം ആദ്യമായാണ് ഹോണ്ടുറാസ് ഗോൾഡ് കപ്പ് സെമി ഫൈനലിൽ കടക്കുന്നത്. മുഴുവൻ സമയത്ത് 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടിൽ നിർണായക കിക്ക് വലയിലാക്കി കാർലോസ് പിനേഡയാണ് ഹോണ്ടുറാസിനെ സെമിയിലേക്കെത്തിച്ചത്.45+1-ാം മിനിറ്റിൽ ഇസ്മയൽ ഡിയസ് പെനാൽറ്റിയിലൂടെ പാനമയെ മുന്നിലെത്തിച്ചു.82-ാം മിനിറ്റിൽ ആന്റണി ലോസനോ ഹോണ്ടുറാസിനു സമനില നല്കി.
ഷൂട്ടൗട്ടിൽ ഇരു ടീമുകളും ആദ്യ അഞ്ചു കിക്കുകളും പൂർത്തിയാക്കി. ഇതിൽ മൂന്നാം കിക്ക് പാനമയും അഞ്ചാം കിക്ക് ഹോണ്ടുറാസും നഷ്ടമാക്കി. നിർണായക കിക്കെടുക്കാനെത്തിയ പാനമയുടെ എഡ്വേർഡോ ഗുരേരോ അവസരം നഷ്ടമാക്കി. ഹോണ്ടുറാസിന്റെ ആറാം കിക്കിനെത്തിയ പിനേഡ പന്ത് വലയിലാക്കി ജയം നൽകി.
<b>അനായാസം നിലവിലെ ചാന്പ്യന്മാർ</b>
കോണ്‍കാകഫ് ഗോൾഡ് കപ്പിന്റെ നിലവിലെ ജേതാക്കളായ മെക്സിക്കോ 49-ാം മിനിറ്റിൽ അലക്സിസ് വെഗയുടെ ഗോളിൽ മുന്നിലെത്തി. 81-ാം മിനിറ്റിൽ അബ്ദുള്ള മാഡുവിന്റെ ഓണ്‍ ഗോൾ മെക്സിക്കോയുടെ ജയം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ സൗദി പ്രതിരോധം ഭേദിക്കാൻ മെക്സിക്കൻ മുന്നേറ്റക്കാർ ബുദ്ധിമുട്ടി. ഒരു തവണ മാത്രമേ വല ലക്ഷ്യമാക്കി ഒരു ഷോട്ട് ഉതിർക്കാൻ മെക്സിക്കോയ്ക്കായത്.
Tags :