ADVERTISEMENT
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. അഞ്ചു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ച് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1 - 0 മുന്നിലെത്തി. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
371 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി ബെന്‍ ഡക്കറ്റിന്റെ സെഞ്ചുറിയും (149), സാക് ക്രൗളിയുടെയും (65) ജോ റൂട്ടിന്റെയും (53) അര്‍ധ സെഞ്ചുറികളുമാണ് വിജയം എളുപ്പമാക്കിയത്. സ്കോര്‍: ഇന്ത്യ 471/10, 364/10, ഇംഗ്ലണ്ട് 465/10, 373/5.
ഓപ്പണർമാരായ സാക് ക്രൗളിയും ബെൻ ഡക്കറ്റും ചേർന്ന് 188 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനു നൽകിയത്. എന്നാൽ പിന്നീട് നാലിന് 253 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും മധ്യനിരയുടെ ചെറുത്തുനിൽപ് അവരെ രക്ഷിച്ചു.
ആദ്യ ഇന്നിംഗ്സിൽ ആറു റൺസിന്റെ നേരിയ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. രണ്ടാം ഇന്നിംഗ്സിൽ പേസർ ജസ്പ്രീത് ബുംറയ്ക്കു വിക്കറ്റൊന്നും വീഴ്ത്താൻ സാധിക്കാതെ പോയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ആദ്യ ഇന്നിംഗ്സിൽ ബുംറ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
പേസര്‍മാരായ പ്രസിദ്ധ് കൃഷ്ണയും ഷാർദൂൽ ഠാക്കൂറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തുകയും സ്പിന്നർ രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്താനായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ശുഭ്മാന്‍ ഗില്ലിന് കഴിയാതെ പോയത് കനത്ത തിരിച്ചടിയായി.
Tags :