x
ad
Mon, 30 June 2025
ad

ADVERTISEMENT

കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ച് രഹസ്യാന്വേഷണ ഏജൻസി

T.A. George
Published: June 19, 2025 06:58 PM IST | Updated: June 19, 2025 06:58 PM IST

കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ച് രഹസ്യാന്വേഷണ ഏജൻസി



* കനേഡിയൻ രാഷ്‌ട്രീയത്തെ സ്വാധീനിക്കാൻ ഇന്ത്യ രഹസ്യ ഇടപെടൽ നടത്തുന്നുവെന്നും ആരോപണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദികൾ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കായി കാനഡ കേന്ദ്രമാക്കുന്നുവെന്ന് കാനഡയിലെ ഉന്നത രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്‍റലിജൻസ് സർവീസിന്‍റെ (സിഎസ്ഐഎസ്) റിപ്പോർട്ട്. കാനഡയിലെ ഒരു ചെറിയവിഭാഗം ഖലിസ്ഥാൻ വിഘടനവാദികൾ ആഗോള സ്ഥിരതയ്ക്ക്, പ്രത്യേകിച്ചു ഇന്ത്യയ്ക്ക് ഭീഷണിയായി തുടരുന്നുവെന്നും കാനഡയിലെ പാർലമെന്‍റിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ സിഎസ്ഐഎസ് ചൂണ്ടിക്കാട്ടി. ഖലിസ്ഥാൻ വിഘടനവാദം പ്രോത്സാഹിപ്പിക്കാനും അതിനുള്ള ഫണ്ടുകൾ സ്വരൂപിക്കാനും ഇന്ത്യയ്ക്കെതിരേയുള്ള ആക്രമണങ്ങൾക്കു പദ്ധതിയിടാനും കനേഡിയൻ മണ്ണ് ഉപയോഗിക്കുകയാണെന്ന് ഇതോടെ കാനഡ സ്ഥിരീകരിക്കുകയാണ്.  

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കു പിന്നാലെ പരസ്യപ്പെടുത്തിയ റിപ്പോർട്ടിൽ കനേഡിയൻ രാഷ്‌ട്രീയത്തെ സ്വാധീനിക്കാൻ ഇന്ത്യ വിദേശ ഇടപെടലുകളും ചാരവൃത്തിയും നടത്തിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. കാനഡയിലുള്ള നിഴൽ ഏജന്‍റുമാരെ (പ്രോക്സി ഏജന്‍റ്) ഉപയോഗിച്ച് ഇന്ത്യൻ അധികൃതർ കനേഡിയൻ സമൂഹങ്ങളെയും രാഷ്‌ട്രീയക്കാരെയും സ്വാധീനിക്കുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രവർത്തനങ്ങൾ വഞ്ചനാപരമോ, രഹസ്യമോ, ഭീഷണിപ്പെടുത്തുന്നതോ ആകുന്പോഴാണ് അവ വിദേശ ഇടപെടലായി കണക്കാക്കപ്പെടുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കാനഡയിൽ വിദേശ ഇടപെടലുകൾ നടത്തുന്നതിന് ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. 

 

Tags :

Recent News