ADVERTISEMENT
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!
ജോൺസൺ പൂവന്തുരുത്ത്
Tags :