ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിനു മുന്‍പായി വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധന നടത്തുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷ ഇന്ത്യ സഖ്യം അണിനിരക്കുന്നു. നീക്കത്തിനെതിരേ കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നതിനു പിന്നാലെ ഇന്നലെ തൃണമൂൽ കോണ്‍ഗ്രസും രംഗത്തെത്തി. വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധന ദേശീയ പൗരത്വ രജിസ്റ്റർ പിൻവാതിലിലൂടെ നടപ്പാക്കാനുള്ള വഞ്ചനാപരമായ നീക്കമാണെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. "ഇന്ത്യ’മുന്നണിയിലെ പാർട്ടികൾ വിഷയം പാർലമെന്റിനകത്തും പുറത്തും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർ പട്ടികയിൽനിന്ന് അ യോഗ്യരെ ഒഴിവാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിഹാറിൽ വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചത്.
എന്നാൽ, കമ്മീഷന്റെ നീക്കം ജനാധിപത്യത്തെയും ഭരണഘടനയെയും പരിഹസിക്കുന്നതാണെന്നും പാവപ്പെട്ടവരെയും പിന്നാക്കവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യുന്നതിനാണെന്നും ബിഹാറിലെ പ്രതിപക്ഷപാർട്ടികൾ കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി ആരോപിച്ചതിനു പിന്നാലെയാണ് തൃണമൂലും നിലപാട് വ്യക്തമാക്കിയത്.
Tags : india ally