ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ രണ്ട് യൂണിറ്റുകൾകൂടി ഇന്ത്യൻ സേനയ്ക്ക് ഉടൻ കൈമാറുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ്. ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് റഷ്യ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് എസ് 400 യൂണിറ്റുകൾ നേടുന്നതിന് 2018ലാണ് ഇന്ത്യ റഷ്യയുമായി കരാറിൽ ഏർപ്പെട്ടത്.
കരാർ പ്രകാരം മൂന്ന് എസ് 400 യൂണിറ്റുകൾ ഇന്ത്യൻ സേനയുടെ ഭാഗമായപ്പോൾ മിച്ചമുള്ള രണ്ടെണ്ണം 2026 ഓടെ ഇന്ത്യയിൽ എത്തിക്കുമെന്ന് റഷ്യ അറിയിച്ചു. അമേരിക്ക റഷ്യക്കെതിരേ ഏർപ്പെടുത്തിയ ഉപരോധം നിരാകരിച്ചുകൊണ്ടായിരുന്നു 2018ലെ ഇന്ത്യയുടെ കരാർ. 5.43 ബില്യണ്‍ അമേരിക്കൻ ഡോളറാണ് കരാർ തുക.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്റെ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങളെ തടയുന്നതിനും നിർവീര്യമാക്കുന്നതിനും എസ് 400കൾ വഹിച്ച പങ്ക് നിർണായകമാണ്. ലോകത്തെ ഏറ്റവും നൂതന ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് റഷ്യ വികസിപ്പിച്ച് ഇന്ത്യക്ക് കൈമാറിയ എസ് 400. ഏകദേശം 600 കിലോമീറ്ററിലുള്ള വ്യോമാക്രമണത്തെ നിർവീര്യവുമാക്കാൻ ഈ വ്യോമപ്രതിരോധ സംവിധാനത്തിന് സാധിക്കും.
വ്യോമാതിർത്തി കടക്കുന്ന വിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവയെ നിർവീര്യമാക്കാനും ഒരേ സമയം നൂറിലധികം ലക്ഷ്യങ്ങളെ പിന്തുടർന്ന് നശിപ്പിക്കാനും ഇവയ്ക്കു കഴിയും.