ADVERTISEMENT
ബംഗളൂരു: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കർണാടകയിലെ തുമാകുരു ജില്ലയിലെ ടിപ്തുർ താലൂക്കിലെ കടാഷെട്ടിഹള്ളി വില്ലേജിലാണ് സംഭവം.
കാമുകനായ നാഗരാജുവിനൊപ്പം ചേർന്ന് സുമംഗല എന്ന യുവതിയാണ് ഭർത്താവ് ശങ്കരമൂർത്തി(50)യെ കൊലപ്പെടുത്തിയത്. മൃതദേഹം 30 കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് തള്ളിയത്.
ജൂൺ 24നാണ് സംഭവം നടന്നത്. ടിപ്തൂരിലെ ഗേൾസ് ഹോസ്റ്റലിൽ പാചകത്തൊഴിലാളിയായിരുന്നു സുമംഗല. നാഗരാജുവിനൊപ്പം ജീവിക്കാനായി ശങ്കരമൂർത്തിയെ ഒഴിവാക്കാനാണ് സുമംഗല ക്രൂരകൃത്യം ചെയ്തത്.
ഫാം ഹൗസിലെത്തിയ സുമംഗലയും നാഗരാജുവും ശങ്കരമൂർത്തിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മർദിക്കുകയും കഴുത്തിൽ കാൽ അമർത്തി മരണം ഉറപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് മൃതദേഹം ചാക്കിൽക്കെട്ടി 30 കിലോമീറ്ററകലെ കൃഷിയിടത്തിലെ കിണറ്റിൽ ഉപേക്ഷിച്ചു. ശങ്കരമൂർത്തിയെ കാണാനില്ലെന്ന പരാതിയിലാണ് ആദ്യം പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ ശങ്കരമൂർത്തിയുടെ വീട്ടിൽ മുളകുപൊടി ചിതറിക്കിടക്കുന്നത് കണ്ടതും മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതുമാണ് പോലീസിൽ സംശയം ജനിപ്പിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണം സുമംഗലയിലേക്ക് എത്തുകയായിരുന്നു. ഇവരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ച പോലീസ് നാഗരാജുവുമായുള്ള ബന്ധം മനസിലാക്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുമംഗല കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Tags :