ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഡോ. ശശി തരൂരിന്റെ യാത്ര ഓരോ ദിവസം കഴിയുന്തോറും കൂടുതൽ അസ്വസ്ഥമാകുന്നതിനിടെ, തരൂരിന്റെ പക്ഷികളെക്കുറിച്ചുള്ള കുറിപ്പിന്, മറുപടിയായി കഴുകന്മാർ വേട്ടയാടാതെ സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ് എംപിയുടെ തിരിച്ചടി. സ്വതന്ത്രമായി പറക്കുന്ന പക്ഷിയുടെ ചിത്രത്തോടു കൂടി കോണ്‍ഗ്രസ് എംപിയായ തരൂർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിനു ബദലായി ആറ് ഇരപിടിയിൻ കഴുകന്മാരുടെ ചിത്രത്തോടു കൂടിയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ വിശ്വസ്തനായ മാണിക്കം ടാഗോർ എംപിയുടെ എക്സിലെ പോസ്റ്റ്.
“പറക്കാൻ അനുവാദം ചോദിക്കരുത്. പക്ഷികൾക്ക് ഉയരാൻ അനുവാദം ആവശ്യമില്ല. എന്നാൽ ഇന്നൊരു സ്വതന്ത്ര പക്ഷിപോലും ആകാശം കാണണം-പരുന്തുകളും കഴുകന്മാരും പ്രാപ്പിടിയന്മാരും എപ്പോഴും വേട്ടയാടുന്നു. സ്വാതന്ത്ര്യം സ്വതന്ത്രമല്ല, പ്രത്യേകിച്ച് വേട്ടക്കാർ ദേശസ്നേഹം തൂവലുകൾപോലെ ധരിക്കുന്പോൾ”. തരൂരിന്റെ ബുധനാഴ്ചയിട്ട കുറിപ്പിനുള്ള മറുപടിസന്ദേശമായി മാണിക്കം ഇന്നലെ എക്സിൽ പോസ്റ്റു ചെയ്തു. ബാൾഡ് ഈഗിൾ, റെഡ്-ടെയിൽഡ് ഹോക്ക്, ഓസ്പ്രേ, അമേരിക്കൻ കെസ്ട്രൽ, ടർക്കി കഴുകൻ, ഗ്രേറ്റ് ഹോണ്‍ഡ് ഔൾ എന്നീ ആറ് ഇരപിടിയൻ പക്ഷികളുടെ ചിത്രവും ഈ കുറിപ്പിലുണ്ടായിരുന്നു.
"ജനാധിപത്യം അപകടത്തിൽ, പക്ഷികളെ വേട്ടയാടുന്നു' എന്ന ടാഗ് ലൈനോടുകൂടിയാണ് തമിഴ്നാട്ടിൽനിന്നുള്ള കോണ്‍ഗ്രസ് എംപിയായ മാണിക്കം തരൂരിന്റെ കുറിപ്പിന് അതേ നാണയത്തിൽ മറുപടി നൽകിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും വിശ്വസ്തനാണു മാണിക്കം.
കോണ്‍ഗ്രസിനോട് ആലോചിക്കാതെ മോദി സർക്കാരിന്റെ വക്താവായി അമേരിക്കയും ബ്രസീലും അടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യൻ സംഘത്തെ നയിച്ച തരൂർ വീണ്ടും കേന്ദ്രസർക്കാരിനു വേണ്ടി റഷ്യൻ സന്ദർശനം നടത്തുന്നതിനിടെയാണു പുതിയ വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ തരൂരിന്റെ നിലപാടിൽ കോണ്‍ഗ്രസിൽ അമർഷം പുകയുന്നതിനിടെയാണു വീണ്ടും വിവാദം മൂർച്ഛിക്കുന്നത്. എന്നാൽ "ഓപ്പറേഷൻ സിന്ദൂറി'നെയും നയതന്ത്ര നീക്കത്തെയുംകുറിച്ചുള്ള തന്റെ വിവാദ ലേഖനം ബിജെപിയിൽ ചേരാനുള്ള ശ്രമത്തിന്റെ സൂചനയല്ലെന്ന് തരൂർ മോസ്കോയിൽ വ്യക്തമാക്കിയിരുന്നു.
“പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല” എന്ന കുറിപ്പിനോടൊപ്പം ഒരു പക്ഷിയുടെ ചിത്രവും ചേർത്തുള്ള തരൂരിന്റെ നിഗൂഢ പോസ്റ്റിലെ സൂചനകളുടെ അതേ പാതയിലാണു മാണിക്കത്തിന്റെയും പോസ്റ്റ്. തരൂരിനെ വിമർശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആദ്യമായി പരസ്യപ്രതികരണം നടത്തിയതിനു തൊട്ടുപിന്നാലെയുള്ള തരൂരിന്റെയും മാണിക്കം ടാഗോറിന്റെയും എക്സിലെ പോസ്റ്റ് യുദ്ധത്തിനു രാഷ്ട്രീയ പ്രാധാന്യമേറെയാണ്.