ADVERTISEMENT
ന്യൂഡൽഹി: പാക്കിസ്ഥാനിലെ വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന പാക് സൈന്യത്തിന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാൻ സൈന്യത്തിന്റെ ആരോപണത്തെ അർഹമായ രീതിയിൽ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കൻ വസീറിസ്ഥാനിൽ ചാവേർ ബോംബാക്രമണത്തിൽ 13 പാക് സൈനികർ കൊല്ലപ്പെട്ടത്. സാധാരണക്കാർ ഉൾപ്പെടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻ വാഹനവ്യൂഹത്തിന് നേർക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ആരോപണം ഉയർത്തിയെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ ഗ്രൂപ്പായ തെഹ്രിക് ഇ താലിബാൻ പാകിസ്ഥാനുമായി (ടിടിപി) ബന്ധമുള്ള ഹാഫിസ് ഗുൽ ബഹാദൂർ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളിൽ ആശങ്ക വിതച്ച ആക്രമണം സമീപമാസങ്ങളിൽ വടക്കൻ വസീറിസ്ഥാനിൽ നടന്ന ഏറ്റവും മാരകമായ ചാവേർ ആക്രമണങ്ങളിൽ ഒന്നാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. 2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ എത്തിയതിന് ശേഷം പാക്ക് അഫ്ഗാൻ അതിർത്തികളിൽ തീവ്രവാദ ആക്രമണങ്ങൾ കാര്യമായി വർധിച്ചതായാണ് പാക്കിസ്ഥാന്റെ വാദം. ഈ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർക്ക് താലിബാൻ ഭരണകൂടം അഭയം നൽകുന്നതായും പാക്കിസ്ഥാൻ ആരോപിച്ചിട്ടുണ്ട്.
എന്നാൽ താലിബാൻ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് പതിവ്. താലിബാനിലൂടെ പാക്കിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയെ ആണ്. ബലൂചിസ്ഥാൻ ട്രെയിൻ ആക്രമണത്തിലും ഇന്ത്യക്കെതിരേ സമാന പ്രസ്താവനകളുമായി പാക്കിസ്ഥാൻ രംഗത്ത് വന്നിരുന്നു.
2025 ലെ അന്താരാഷ്ട്ര തീവ്രവാദ സൂചികയുടെ കണക്ക് പ്രകാരം തീവ്രവാദ ആക്രമണത്തിൽ രണ്ടാമതാണ് പാക്കിസ്ഥാൻ. 1081 പേരാണ് കഴിഞ്ഞ വർഷം മാത്രം തീവ്രവാദ ആക്രമണത്തിൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടത്.
Tags :