ADVERTISEMENT
ഇംഫാൽ: നൂറുകണക്കിനുപേരുടെ മരണത്തിനിടയാക്കിയ കലാപങ്ങളെത്തുടർന്ന് മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം അക്രമസംഭവങ്ങൾ കുറഞ്ഞെന്ന് അധികൃതർ. കലാപത്തിൽ ആളുകൾ കൊല്ലപ്പെടുന്നതിലും കുറവുണ്ടായി. ലഹരിമരുന്ന് പിടികൂടന്നതും വർധിച്ചു.
2023 മേയ് മുതൽ തുടങ്ങിയ കലാപത്തിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ കണ്ടെടുക്കാൻ മണിപ്പുർ പോലീസും ആസാം റൈഫിൾസും ശ്രമിച്ചുവരികയാണ്. രണ്ടായിരത്തിമുന്നൂറിലധികം ആയുധങ്ങൾ ഇതുവരെ പിടിച്ചെടുത്തു. കുക്കികൾക്കെതിരേ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്ന മെയ്തെയ് സംഘടന അറംബായ് തെംഗോളിന് നേരേ അടുത്തിടെയുണ്ടായ നടപടികളും സമാധാന ശ്രമങ്ങൾക്ക് വലിയ മുന്നേറ്റം നൽകിയിട്ടുണ്ട്.
സംഘടനയുടെ പ്രധാന നേതാക്കളിലൊരാളും മുൻ പോലീസ് ഹെഡ് കോൺസ്റ്റബിളുമായ അസം കനൻ സിംഗും നാല് കൂട്ടാളികളും അടുത്തിടെയാണ് അറസ്റ്റിലായത്. മണിപ്പുർ പോലീസ് അഡീഷനൽ സൂപ്രണ്ടിനെ ആക്രമിച്ച കേസിലടക്കം പ്രതിയായിരുന്നു സിംഗ്.
2023 മേയ് മൂന്നുമുതൽ ഈ വർഷം ഫെബ്രുവരി വരെ 260 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം ഒരാൾമാത്രമാണ് കൊല്ലപ്പെട്ടത്. വിവിധ അക്രമസംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം ആയിരത്തിനു മുകളിലായിരുന്നെങ്കിൽ പിന്നീട് 29 ആയി ചുരുങ്ങി. മയക്കുമരുന്നു കേസുകളിൽ 84 പേർ പിടിയിലായിട്ടുണ്ട്. 548 അനധികൃത ബങ്കറുകളും സുരക്ഷാ സൈന്യം നശിപ്പിച്ചു കഴിഞ്ഞു.
Tags :