ADVERTISEMENT
ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷൽ സംവിധാനത്തെയും നോക്കുകുത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ജനങ്ങൾ ജനാധിപത്യത്തെ പിന്നോട്ട് പോകാൻ അനുവദിച്ചില്ല, അവസാനം ജനങ്ങൾ തന്നെയാണ് ജയിച്ചതെന്നും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
"അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുക മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ കീഴ്പ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സമയത്ത്, ആളുകൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. മറക്കാൻ കഴിയാത്ത അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.'- അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികമായ ജൂൺ 25 സർക്കാർ 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിച്ചതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പരാമർശം. അടിയന്തരാവസ്ഥയ്ക്കെതിരേ ധൈര്യത്തോടെ പോരാടിയ എല്ലാവരെയും രാജ്യം എപ്പോഴും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രിമാരായ മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയ്, മുൻ ഉപപ്രധാനമന്ത്രി ജഗ്ജിവൻ റാം എന്നിവരുടെ സംഭാഷണവും അദ്ദേഹം കേൾപ്പിച്ചു.
"ആ കാലയളവിൽ അറസ്റ്റിലായ ആയിരക്കണക്കിന് ആളുകൾ ഇത്തരം മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്ക് വിധേയരായി. പക്ഷേ അത് ഇന്ത്യയിലെ ജനങ്ങളുടെ ശക്തിയാണ്... അവർ വഴങ്ങിയില്ല, തകർന്നില്ല, ജനാധിപത്യവുമായി ഒരു വിട്ടുവീഴ്ചയും സ്വീകരിച്ചില്ല. ഒടുവിൽ, ജനങ്ങൾ വിജയിച്ചു: അടിയന്തരാവസ്ഥ പിൻവലിച്ചു, അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ പരാജയപ്പെട്ടു.'- പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ, അന്താരാഷ്ട്ര യോഗദിനം, കൈലാസ് മാനസരോവര യാത്ര, പുരി രഥയാത്ര തുടങ്ങിയവയും പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
Tags : Narendra Modi Mann ki Bath